മീശപ്പുലിമലയിൽ മാത്രമല്ല മഞ്ഞ് പെയ്യുന്നത്. കാസർകോട് ജില്ലയിലും മഞ്ഞുപെയ്യുന്നൊരിടമുണ്ട് അവിടെക്കാണ് ഇന്നത്തെയാത്ര. കേരള.കർണാടക അതിർത്തിയിലെ പൊസഡി ഗുംപെയാണ് കോടമഞ്ഞിന്റെ പുതപ്പണിഞ്ഞ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
കാസർകോട് നഗരത്തിൽ നിന്ന് മുപ്പത് കിലോമീറ്റർ മാറി പൈവളിഗെ പഞ്ചയത്തിലാണ് പൊസഡി ഗുംപെ എന്ന മൊട്ടക്കുന്ന്.പച്ച പുതച്ച വഴികളും, കോടമഞ്ഞ് മൂടിയ മലനിരകളും പൊസഡി ഗുംപെയിലേയ്ക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.
പൊസഡി ഗുംപെയുടെ സ്വന്ദര്യം പൂർണമായി ആസ്വദിക്കണമെങ്കിൽ മലകയറണം. ഒരു കിലോമീറ്റർ ദൂരം ചെങ്കുത്തായ വഴികളിലൂടെ യാത്ര.
മുകളിലെത്തിയാൽ വിശാലമായ പുൽമേട്. മഞ്ഞിന്റെ ഇളം തണുപ്പുള്ള കാറ്റ് വീശിയടിക്കുന്നു. പുൽമേട്ടിൽ നിന്നുള്ള കാഴ്ചയിൽ കാസർകോടിന്റെ ഗ്രാമീണഭംഗിയും, കർണാടകയുടെ തുറമുഖ നഗരമായ മംഗലൂരുവും കാണാം. ഒപ്പം അങ്ങ് ദൂരെ ചിക്കമംഗലൂരുരിലെ കുതിരിമുഖ മലനിരകളുടെ കാഴ്ചയുമുണ്ട്.
ഇത്രയേറെ സൗന്ദര്യം ഉണ്ടായിട്ടും അധികമാർക്കും ഈ പ്രദേശത്തെക്കുറിച്ച് അറിയില്ല. സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് വിനോദസഞ്ചാരികൾ എത്തുന്നത്.കൂടുതലും യുവാക്കൾ. അവധിദിനങ്ങളിൽ ഈ മലമുകളിൽ സഞ്ചാരികളുടെ തിരക്കേറും.
നിനച്ചിരിക്കാതെ മഴയെത്തി. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഈ മലമുകളിൽ മഴകൊള്ളാതെ നിൽക്കാൻ ഇടമില്ല. സഞ്ചാരികൾ കുന്നിന് മുകളിലെ മഴ ആസ്വദിക്കുന്നു. തിമിർത്ത് പെയ്ത മഴ പൊസഡി ഗുംപെയെ കൂടുതൽ സുന്ദരിയാക്കി.
വിനോദ സഞ്ചാര വകുപ്പോ, ജില്ലാ ടൂറിസം പ്രമോഷൻ ക ൗൺസിലോ ഈ മേഖലയിലേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന് വ്യക്തം. ഈ കാഴ്ചകൾ കണ്ട് പൊസഡി ഗുംപയിലേയ്ക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നവർ വെള്ളവും, ലഘുഭക്ഷണവും കൈയ്യിൽ കരുതാൻ മറക്കരുത്.