കോഴിക്കോട് റയിൽവേ സ്റ്റേഷൻ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചത് ഒരു കമ്പനി മാത്രം. ടെണ്ടർ ഉറപ്പിച്ചാൽ കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് പദ്ധതി നടത്തിപ്പ് സ്വന്തമാകും.
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി സ്വാകാര്യ കമ്പനികൾക്ക് വിട്ടുനൽകി സ്റ്റേഷൻ വികസനത്തിന് പണം കണ്ടെത്തുന്നതാണ് പദ്ധതി. എൽ ആൻ ടി. ഇൻകൽ, ജി.എം.ആർ അടക്കമുള്ള കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. ടെണ്ടർ തുറന്നപ്പോൾ ഊരാളുങ്കൽ ലേബർ സൊസൈറ്റി മാത്രമാണ് താൽപര്യപത്രം നൽകിയിട്ടുള്ളത്. വിദേശത്തു നിന്നുള്ള ആർകിടെക്റ്റുകളുടെ സഹായത്തോടെ തയ്യാറാക്കിയ പ്രാഥമിക രൂപരേഖയും കമ്പനി സമർപ്പിച്ചിട്ടുണ്ട്.
വിശദപരിശോധനക്ക് ശേഷം വീണ്ടും ടെണ്ടർ വിളിക്കാനാണ് റയിൽവേ തീരുമാനം. 4.29 ഏക്കർ സ്ഥലമാണ് നാൽപത് കൊല്ലത്തേക്ക് റയിൽവേ പാട്ടത്തിന് നൽകുക. ഇവിടെ വാണിജ്യ സമുച്ചയങ്ങൾ പണിത് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ കിട്ടുന്ന പണം സ്റ്റേഷന്റെ അടിസ്ഥാന വികസനത്തിന് ഉപയോഗിക്കും. സ്വകാര്യവൽക്കരണ ശ്രമമെന്നാരോപിച്ച് എതിർക്കുന്ന ഇടതുപക്ഷം സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനം താൽപര്യപത്രം നൽകിയതോടെ വെട്ടിലായിരിക്കുകയാണ്.