അട്ടപ്പാടി കുറുക്കൻകുണ്ടിൽ വ്യാപക വനംകയ്യേറ്റമെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ യുടെ റിപ്പോർട്ട്. നാലുപതിറ്റാണ്ടായി നാനൂറ് ഏക്കർ വനഭൂമിയാണ് എഴുപത് സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുൻപ് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനംഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു.
കളളമല വില്ലേജിലെ കുറുക്കൻകുണ്ടിൽ റീസർവ്വേ നമ്പർ 1139 ലുളളത് വനഭൂമിയാണെന്ന് രേഖകളിൽ വ്യക്തം. എന്നാൽ പതിറ്റാണ്ടുകളായി തുടർന്ന കയ്യേറ്റത്തിലൂടെ നാനൂറ് ഏക്കർ ഭൂമി സ്വകാര്യവ്യക്തികളുടെ കൈവശമായി. പത്തുവർഷം മുൻപുളള കണക്കുപ്രകാരം എഴുപതു കുടുബങ്ങളാണ് ഇവിടെയുളളത്. 95 ൽ പ്രദേശത്ത് സർവേ നടത്താനുളള നീക്കം കൈയേറ്റക്കാർ തടഞ്ഞതായും മണ്ണാർക്കാട് ഡിഎഫ്ഒ യുടെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ഒടുവിൽ പന്ത്രണ്ട് ഏക്കറിലെ കയ്യേറ്റം ഒഴിപ്പിക്കാനുളള നീക്കമാണ് കഴിഞ്ഞ 21 ന് ഭാഗീകമായി തടസപ്പെട്ടത്.
വനംജീവനക്കാർ ആക്രമിക്കപ്പെടാൻ സാധ്യതയുളളതിനാൽ പൊലീസ് സംരക്ഷണം വേണം. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ,പാലക്കാട് കലക്ടർക്കും ഡിഎഫ്ഒ വി.പി. ജയപ്രകാശ് റിപ്പോർട്ട് നൽകി. 1977 ന് മുൻപും അതിനുശേഷവും വ്യാജപട്ടയങ്ങളിലൂടെയാണ് നിക്ഷിപ്ത വനഭൂമിയിൽ കയ്യേറ്റം നടന്നത്. രാഷ്ട്രീയ സ്വാധീനവും റവന്യൂറജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ പിന്തുണയും കാലങ്ങളായി ലഭിക്കുന്നതായും റിപ്പോർട്ടിലുണ്ട്. അതേസമയം ഡിഎഫ്ഒയുടെ റിപ്പോർട്ട് സിപിഎം ഉൾപ്പെടെയുളള രാഷ്ട്രീയപാർട്ടികൾ തളളിക്കളയുകയാണ്.