മലബാറിലും ഹർത്താൽ പൂർണമാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകള്‍ കനത്ത പൊലീസ് സുരക്ഷയിലാണ്. തിരിച്ചടി ഉണ്ടാക്കുമെന്ന രഹസ്വാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് മുന്‍കരുതല്‍
ഹർത്താൽ വാർത്ത പുറത്ത് വന്നതോടെ മലബാറില്‍ നിരത്തുകൾ ഒഴിഞ്ഞു. രാഷ്ട്രീയ സംഘർങ്ങൾ പതിവായ കോഴിക്കോടിന്റെ മലയോര മേഖലകളിലും കണ്ണൂരിലും രാത്രി തന്നെ പൊലീസ് ബന്തവസ് ഏർപ്പെടുത്തി. വിവരമറിയാതെ എത്തിപ്പെട്ട ദീർഘദൂര യാത്രക്കാരാണ് ശരിക്കും വലഞ്ഞത്
കോഴിക്കോട് ,പാലക്കാട് റയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പൊലീസ് രംഗത്തുണ്ടായിരുന്നെങ്കിലും മറ്റു ജില്ലകളിലെ യാത്ര സംവിധാനങ്ങൾ പൂർണമായും നിശ്ചലമായി. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഉപവാസം സംഘടിപ്പിച്ചു.
മലപ്പുറം എടപ്പാളിലും തിരൂരിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. നിലമ്പൂര്‍ എടക്കരയിൽ കടകൾ അടപ്പിക്കാനുള്ള ശ്രമങ്ങൾ നേരിയ സംഘർഷമുണ്ടാക്കി. പാലക്കാട് ഹർത്താൽ പൂര്‍ണമാണ്. ഒറ്റപ്പാലം വാണിയംകുളത്ത് കല്ലേറില്‍ ആംബുലൻസിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. കഞ്ചിക്കോട് ചുള്ളിമടയില്‍ മലബാര്‍ സിമന്‍റ്‌സിന്‍റെ ബസിനുനേരെ കല്ലേറുണ്ടായി. പാലക്കാട് നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. സ്വകാര്യ ബസുകൾ സർവീസ് നടത്താത്തത് കണ്ണൂരിലും വയനാട്ടിലും ജനജീവിതം താറുമാറാക്കി. കാസര്‍കോട് മംഗളുരു റൂട്ടിൽ കർണാടക ആർ.ടി.സി ബസുകളും സർവീസ് നിർത്തിവച്ചു. വയനാട്ടിലെയും കാസർകോട്ടയും പാലക്കാട്ടെയും സംസ്ഥാന അതിർത്തികളിൽ ഹർത്താൽ തീരുന്നതും കാത്ത് നൂറുകണക്കിന് ചരക്ക് വാഹനങ്ങളാണ് കാത്തുകിടക്കുന്നത്