കാസർകോട് കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനം സംബന്ധിച്ച് നടത്താനിരിക്കുന്ന പൊതുതെളിവെടുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതി നിർദ്ദേശിച്ച മാനദണ്ഡം പാലിക്കാതെയാണ് നടപടികളെന്നാണ് ആക്ഷേപം. അടുത്തമാസം അഞ്ചിന് നടത്താനിരിക്കുന്ന തെളിവെടുപ്പ് തടയുമെന്ന് കടലാടിപ്പാറ സംരക്ഷണ സമിതി അറിയിച്ചു.
കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനം വിവാദമായതോടെയാണ് പൊതുജനങ്ങളുടെ അഭിപ്രായം ആരായാനായി പൊതുതെളിവെടുപ്പ് എന്ന നിർദ്ദേശം ഹൈക്കോടതി മുന്നോട്ട് വച്ചത്. പദ്ധതി പ്രദേശത്ത് തന്നെ തെളിവെടുപ്പ് സംഘടിപ്പിക്കണമെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ കോടതി പ്രത്യേകം നിർദ്ദേശിച്ചിരുന്നു. എന്നാൽ നിലവിൽ നീലേശ്വരം പഞ്ചായത്ത് ഓഫീസിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്ത് നിന്ന് ഇരുപത് കിലോമീറ്ററോളം മാറി തെളിവെടുപ്പിന് വേദിയൊരക്കിയ തീരുമാനം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കടലാടിപ്പാറ സംരക്ഷണ സമിതി ആരോപിക്കുന്നു.
പ്രക്ഷോഭത്തിലൂടെ തെളിവെടുപ്പ് തടയാനാണ് സംരക്ഷണ സമിതി പ്രവർത്തകരുടെ തീരുമാനം. ഇതിനൊപ്പം കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
പത്രങ്ങളിലടെയാണ് തെളിവെടുപ്പിന്റെ അറിയിപ്പ് നൽകിയത്. കോടതി നിർദ്ദേശമനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. തെളിവെടുപ്പിൽ നിന്ന് പിന്മാറണമെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായവും കമ്പനി മുഖവിലയ്ക്കെടുത്തിട്ടില്ല.