ഉത്തര മലബാറിൽ ജലോത്സവങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. നിലവിലെ ടീമുകൾക്കൊപ്പം പുതിയ ടീമുകളും സജീവമായി രംഗത്തുണ്ട്. കാസർകോട് അച്ചാംതുരുത്തി പാലിച്ചോൻ ക്ലബ്ബിന്റെ വള്ളം നീറ്റിലിറക്കിയത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്.
കാസർകോട് ജില്ലയിൽ വർഷം തോറും ചെറുതും, വലുതുമായി നിരവധി വള്ളംകളി മൽസരങ്ങളാണ് നടക്കുന്നത്. മഹാത്‌മാഗാന്ധി ട്രോഫിക്കും, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമിന്റെ പേരിലുള്ള സ്വർണകപ്പിന് വേണ്ടിയും മൽസരങ്ങൾ കാര്യങ്കോട് പുഴയിൽ അരങ്ങേറും. ഓണക്കാലത്ത് കവ്വായി കായലിലും മൽസരങ്ങൾ വേദിയാകും. ഓളപ്പരപ്പുകളെ കീറിമുറിച്ച് കുതിക്കുന്ന ചുരുളൻ വള്ളങ്ങുടെ അവസാനവട്ട ഒരുക്കത്തിലാണ് വിവിധ ക്ലബുകൾ. ലക്ഷങ്ങളുടെ മുതൽ മുടക്കിലാണ് ഓരോ വള്ളങ്ങളും പൂർത്തിയാകുന്നത്. അച്ചാംതുരുത്തി പാലിച്ചോൻ ബോട്ട് ക്ലബ്ബിന്റെ ചുരുളനെ നീറ്റിലിറക്കാൻ ഉമ്മൻചാണ്ടി എത്തിയതോടെ ആവേശം ഇരട്ടിയാക്കി.
പരിപാടിയുടെ ഭാഗമായി ആറന്മുള ശൈലിയിൽ വള്ളസദ്യയും ഒരുക്കിയിരുന്നു. ഇക്കുറി ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്രു ട്രോഫിയിൽ തുഴയറിയാനും ഉത്തര മലബാറിലെ ചുണക്കുട്ടികളുണ്ടാകും.