വയനാട് പുൽപ്പള്ളി ജലസേചനപദ്ധതിയുടെ നിർമാണം പൂർത്തിയായിട്ടും കർഷകർക്ക് ഉപകാരപ്പെടുന്നില്ല. വൈദ്യുതികണക്ഷൻ വൈകുന്നതാണ് തടസം. ഒന്നരക്കോടിയോളം രൂപമുടക്കിയ പദ്ധതിയാണ് സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ നശിക്കുന്നത്.··
പുൽപ്പള്ളി പന്നിക്കൽ ഭാഗത്ത് നബാർഡ് ഫണ്ടായ 1.65 കോടി രൂപ ചെലവിട്ടാണ് ജലസേചനപദ്ധതി. കെട്ടിടങ്ങളുൾപ്പെടെയുളള സംവിധാനങ്ങളെല്ലാം ഒരു വർഷത്തിലേറെയായി സജ്ജമായിരിക്കുകയാണ്.കബനിയിലെ വെള്ളം വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ കനാലുകളും നിർമ്മിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കർഷകരാണ് മേഖലയിലുള്ളത്. ഇത്തവണ മഴയും പുഞ്ചക്കർഷകരെ ചതിച്ചിരുന്നു.
വൈദ്യുതി കണക്ഷൻ ഇല്ലാത്തതാണ് പദ്ധതി നടപ്പാകാതിരിക്കാനുള്ള കാരണം. നേരത്തെ ലൈൻ വലിച്ചിരുന്നെങ്കിലും അത് കൃഷിയിടത്തിലൂടെയായിരുന്നതിനാൽ മാറ്റേണ്ടിവന്നു. സാങ്കേതികപ്രശ്നങ്ങൾ കാരണം പിന്നീട് മറ്റ് നടപടികളൊന്നും സ്വീകരിച്ചതുമില്ല. വേനൽക്കാലത്തിനു മുമ്പെങ്കിലും പദ്ധതി നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.