കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ സിയസ്കൊയുടെ ലക്ഷങ്ങൾ വിലവരുന്ന ഒാഫീസും അനുബന്ധകെട്ടിടങ്ങളും ഒഴിപ്പിക്കാൻ കോർപ്പറേഷൻ തീരുമാനം. നഗരസഭ പാട്ടത്തിന് നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയെന്നും സന്നദ്ധപ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് നടപടി. ഒഴിപ്പിക്കൽ നടപടിയെ ചൊല്ലി കോർപ്പറേഷൻ കൗൺസിലിൽ ഭരണ പ്രതിപക്ഷ പോര്.
സിയസ്കൊ ഒാഫീസും ലൈബ്രററിയും ഉൾപ്പെടെ മൂന്ന് നില കെട്ടിടവും അസ്സൻകോയ മെമ്മോറിയല്‍ പാർക്കും ഒഴിപ്പിക്കാനാണ് തീരുമാനം. കെട്ടിടത്തിൽ മൂന്നാംനില അനധികൃതമായി നിർമ്മിച്ചെന്നും നഗരസഭയുടെ അനുമതിയില്ലാതെ കെട്ടടത്തിൽ എടിഎം കൗണ്ടറും മൊബൈൽ ടവറും അനുവദിച്ചെന്നും കാണിച്ചാണ് നടപടി, അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടും സിയസ്കൊ ഭാരവാഹികള്‍ മറുപടി നൽകിയില്ലെന്ന് കൗൺസിൽ യോഗത്തിൽ ധനകാര്യ സ്ഥിരം സമിതി കുറ്റപ്പെടുത്തി,കൗൺസിൽ തീരുമാനത്തെ പ്രതിപക്ഷ അംഗമായ പിഎം നിയാസ്എതിർത്തതോടെ അംഗങ്ങൾ പരസ്പരം വെല്ലുവിളിച്ചു.
ഒഴിപ്പിക്കാൻ തീരുമാനിക്കും മുമ്പ് സംഘടനയുടെ പാരമ്പര്യം കണക്കിലെടുത്ത് കുറച്ച് കൂടി സമയം അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിഎം സുരേഷ് ബാബു ആവശ്യപ്പെട്ടെങ്കിലും മേയർ വോട്ടിനിട്ട് തീരുമാനം പാസാക്കി,ബിജെപി അംഗങ്ങളും തീരുമാനത്തെ അനുകൂലിച്ചു.നാൽപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ഒാഫീസും അനുബന്ധ സ്ഥാപനങ്ങളും ഒഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്താനാണ് സംഘടനയുടെ തീരുമാനം
കൂടാതെ കോർപ്പറേഷൻ തീരുമാനത്തിനെതിരെ നിയമ നടപടിയും ആലോചിക്കുന്നുണ്ട്.ജീവകാരുണ്യപ്രവർത്തനങ്ങളിൽ പ്രദേശത്ത് സജീവമാണ് സിയസ്കൊ.