കണ്ണൂർ പയ്യന്നൂരിൽ എണ്ണ സംഭരണശാല ആരംഭിച്ചാല്‍ അമ്പത്തിനാലേക്കർ കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെടുമെന്ന് പരിസ്ഥിതി പ്രവർത്തകർ. കണ്ടൽക്കാടുകൾ മതിൽക്കെട്ടി സംരക്ഷിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം കൂടുതല്‍ അപകടകരമാണ്. തീരദേശത്തിന്റെ ജൈവസമ്പത്ത് തകർക്കുന്ന പദ്ധതിയാണിതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
പുഴോരത്ത് വളർന്ന് നിൽക്കുന്ന കണ്ടൽക്കാടുകൾ ആവാസവ്യസ്ഥയുടെ ആഭരണമാണ്. വിവിധയിനത്തിൽപ്പെട്ട മത്സ്യങ്ങളുടെയും പക്ഷികളുടെയും താവളം. ഇവിടെയുള്ള മനുഷ്യർ ഇവയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പദ്ധതി നടപ്പിലായാൽ എല്ലാം താളംതെറ്റും.
വേലിയേറ്റവും വേലിയിറക്കവുമാണ് കണ്ടൽച്ചെടികളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം. തീരദേശത്ത് മതിൽകെട്ടി കണ്ടൽച്ചെടികൾ സംരക്ഷിക്കുമെന്നാണ് എണ്ണക്കമ്പനിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇത് ചെടികളെ നശിപ്പിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്.