കോഴിക്കോട് ആയഞ്ചേരിയിൽ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായ ആവശ്യത്തിന് പരിഹാരമില്ല. പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങളുൾപ്പെടെ പതിവാകുന്ന സാഹചര്യത്തിലാണ് സ്റ്റേഷന്റെ സാധ്യത വീണ്ടും ചർച്ചയാകുന്നത്. അനിഷ്ടസംഭവമുണ്ടായാൽ വടകര, നാദാപുരം സ്റ്റേഷനിൽ നിന്നാണ് നിലവിൽ പ്രദേശത്തേയ്ക്ക് പൊലീസ് സഹായമെത്തുന്നത്.
കോട്ടപ്പള്ളി, ആയഞ്ചേരി,തിരുവള്ളൂർ,തോടന്നൂർ പ്രദേശങ്ങളെ ഉൾപ്പെടുത്തിയാവണം പുതിയ സ്റ്റേഷൻ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 16 രാഷ്ട്രീയ സംഘർഷങ്ങളാണ് ഇവിടെയുണ്ടായത്. ബൈക്കുകൾ കത്തിച്ചതിനൊപ്പം വിവിധ രാഷ്ട്രീയപാർട്ടി ഓഫിസുകൾ തകർക്കുന്ന സാഹചര്യവുമുണ്ടായി. ചില രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെ ആക്രമണവും നടന്നു. അനിഷ്ടസംഭവമുണ്ടായാൽ വടകര, നാദാപുരം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് ഇവിടേയ്ക്കെത്തുന്നത്. ഇത് പലപ്പോഴും നടപടിയെടുക്കുന്നതിന് കാലതാമസം വരുത്തുമെന്നാണ് പരാതി.
ആയഞ്ചേരിയിൽ നിലവിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത് ഗതാഗതനിയന്ത്രണത്തിനല്ലാതെ മറ്റ് കാര്യങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. ഇനിയൊരു പൊലീസ് സ്റ്റേഷൻ അനുവദിക്കുകയാണെങ്കിൽ ആദ്യം ആയഞ്ചേരിയിലായിരിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിലാണ് ജനങ്ങളുടെ പ്രതീക്ഷ.