ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്രാനിരോധനം പിൻവലിക്കാനുള്ള നടപടികൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഫ്രീഡം ടു മൂവ് സംഘടന ബത്തേരിയിൽ റോഡ് ഉപരോധിച്ചു. അടുത്ത മാസം ഏഴാം തീയതി മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഒരുക്കാമെന്ന ഉറപ്പ് ജില്ലാഭരണകൂടം നൽകിയതിനെതുർന്നാണ് സമരം പിൻവലിച്ചത്. ഗതാഗതം തടസപ്പെടുത്തിയതിന് സമരക്കാർക്കെതിരെ കേസെടുത്തു.
സുപ്രീംകോടതിയിലുള്ള കേസിൽ പരിചയസമ്പന്നനായ അഭിഭാഷകനെ നിയമിക്കുക, മന്ത്രിതല ചർച്ച നടത്തുക, അഭിഭാഷക പാനൽതയാറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. രാവിലെ പത്തുമണിയോടെ ആരംഭിച്ച ഉപരോധത്തിന് പിന്തുണയർപ്പിച്ച് കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രനും എത്തിയിരുന്നു. ആവശ്യങ്ങൾ വീണ്ടും മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സി.കെ.ശശീന്ദ്രൻ പറഞ്ഞു. എ.ഡിഎമ്മാണ് സമരക്കാരുമായി ചർച്ച നടത്തിയത്.
സംസ്ഥാന സർക്കാർ ശക്തമായ നടപടികളെടുത്തില്ലെങ്കിൽ സമരം താമരശേരി ചുരത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.ഗതാഗതസ്തംഭനം ഒഴിവാക്കാൻ ചെറിയവാഹനങ്ങൾ ബദൽ വഴിയിലൂടെ പൊലീസ് തിരിച്ചുവിട്ടിരുന്നു. ഗതാഗതതടസം വരുത്തിയതിന് സമരക്കാർക്കെതിരെ കേസെടുത്തു. കോഴിക്കോട് - മൈസൂർ പാതയിലെ ബന്ദിപ്പൂർ വനമേഖലയിൽ കർണാടക ഹൈക്കോടതി രാത്രിയാത്രാനിരോധനം ഏർപ്പെടുത്തിയിതിൻറെ എട്ടാം വാർഷികത്തിലായിരുന്നു സമരം.