അഞ്ജാത മരണങ്ങളും അക്രമവുമൊഴിഞ്ഞ് സുരക്ഷിത ഇടമായി മാഹി. ദേശീയപാതയോരത്തെ മദ്യശാലകൾ പൂട്ടാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയതാണ് മാഹിയിലെ കുറ്റകൃത്യങ്ങൾ കുറയാനിടയാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വസ്തുതർക്കമുൾപ്പെടെ 24 ചെറിയ കേസുകളാണ് മാഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മാഹിയിൽ നിന്ന് ഈ കാഴ്ചകളൊഴിഞ്ഞിട്ട് മൂന്ന് മാസം. 2017 മാർച്ച് വരെയുള്ള ഒരുവർഷത്തിനിടയിൽ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ 31 മരണം. ഇരുപത് അഞ്ജാത മരണം. തമ്മിൽത്തല്ലുൾപ്പെടെ അറുപത്തി മൂന്ന് ആക്രമണക്കേസുകൾ. 82 അനധികൃത മദ്യക്കടത്ത്. എന്നിങ്ങനെയായിരുന്നു മാഹി പരിധിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ. ഈ സാഹചര്യം മാറി. ദേശീയപാതയോരത്തെ മദ്യശാലകൾ പൂട്ടിയ ശേഷം മാഹി ഇപ്പോൾ സമാധാനം പുലരുന്ന ഇടമാണ്.
നിരോധനം വന്നതിന് ശേഷം മാഹിയിൽ മുപ്പത്തി ആറ് മദ്യക്കടകകൾ പൂട്ടി. ഒരു ബാറും ഒരു ചില്ലറ വിൽപന കേന്ദ്രവുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. മദ്യക്കടത്തും കുറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഴിയൂർ എക്സൈസ് ചെക്പോസ്റ്റിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. മാഹിയോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനുകളിലും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.