പഞ്ഞമാസത്തിലെ ദോഷങ്ങളകറ്റാൻ ഉത്തര മലബാറിലെ വീടുകളിൽ കർക്കടക തെയ്യങ്ങൾ എത്തി. ഗ്രാമവഴികളിൽ ചിലങ്കകൾ കിലുക്കി നടന്ന് വരുന്ന കുട്ടിത്തെയ്യങ്ങൾ ഐശ്വര്യത്തിന്റെ പ്രതീകമാണ്.
വണ്ണാൻ, മലയ സമുദായക്കാർ കെട്ടിടയാടുന്ന തെയ്യങ്ങളാണ് വടക്കെ മലബാറിലെ പ്രധാന കർക്കടക തെയ്യങ്ങൾ. കാസർകോട് ജില്ലയിൽ മംഗലാപുരത്ത് നിന്നുള്ള നളിക്കത്തായ സമുദായത്തിൽപ്പെട്ടവരുടെ ഗളിഞ്ചൻ തെയ്യവും എത്തും. ഒരോ സമുദായത്തിലെയും ഇളയ തലമുറയിൽപ്പെട്ടവർ തെയ്യക്കോലമണിയുന്നു.
കർക്കടകത്തിന്റെ പകുതി മുതലാണ് മലയൻ സമുദായക്കാരുടെ ആടിവേടൻ തെയ്യവും വണ്ണാൻ സമുദായക്കരുടെ വേടത്തി തെയ്യവും ദേശസഞ്ചാരത്തിനിറങ്ങുന്നത്. പാശുപതാസ്ത്രം നേടാനായുള്ള അർജുനന്റെ തപസും, അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായി തപസ് മുടക്കുന്നതുമാണ് ഈ കുട്ടി തെയ്യങ്ങൾക്ക് പിന്നിലെ ഐതിഹ്യം.
തെയ്യം ആടിക്കഴിഞ്ഞാൽ വീട്ടിലെ മുതിർന്ന സ്ത്രീ തളികയിൽ ഭസ്മം കലക്കിയ വെള്ളവും കത്തിച്ച തിരിയുമായി മുറ്റത്തെത്തും. തളികയും തിരിയും വടക്കോട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് വെള്ളം മുറ്റത്ത് ഒഴിക്കുന്നു. ചടങ്ങ് കഴിയുന്നതോടെ കർക്കടക ദോഷങ്ങളെല്ലാം അകന്ന് പോകും എന്നാണ് വിശ്വാസം.