മരം തന്നെയാണ് വരമെന്ന മഹത്തായ സന്ദേശം പകർന്നു നൽകുകയാണ് വയനാട് മീനങ്ങാടിയിലെ ഒരു ക്ഷേത്രഭരണസമിതി. ഔഷധഗുണവും അന്യം നിന്നുപോകുന്നതുമായ മരങ്ങളും ചെടികളുമാണ് മാനികാവ് ശിവക്ഷേത്രത്തിന് ചുറ്റുമുള്ള 28 ഏക്കറിൽ വളരുന്നത്. 2012 ലാണ് വനവൽക്കരണം തുടങ്ങിയത്.
പച്ചപ്പിനു നടുവിൽ ഒരു ക്ഷേത്രം. മരം തന്നെയാണ് വരമെന്ന തിരിച്ചറിവാണ് ഈ ക്ഷേത്രത്തിനു ചുറ്റുംപടർന്നു പന്തലിക്കുന്നത്. നല്ല വായുവിനെയും നല്ലമണ്ണിനെയും തിരിച്ചുപിടിക്കാൻ ശ്രമിച്ച ഒരു കൂട്ടായ്മയുടെ ജയം കൂടിയാണിത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത്, എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ,വനം വകുപ്പ്, ക്ഷേത്രഭരണസമിതി, നാട്ടുകാർ ഇങ്ങനെ നീളുന്നു ആ കൂട്ടായ്മ.
അഞ്ചു വർഷം മുമ്പ് വരെ തരിശായി കിടന്ന ഭൂമിയായിരുന്നു ഇവിടം. 2012 മുതൽ നട്ടുപിടിപ്പിച്ചത് സവിശേഷതയുള്ള 3000 ഒാളം തൈകൾ പ്രദേശത്തിന്റെ കാലാവസ്ഥയും ഭൂമിശാസ്ത്രമായ പ്രത്യേകതകളും അടിസ്ഥാനമാക്കി എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷനാണ് ചെടികൾ തിരഞ്ഞെടുത്തത്.
ക്ഷേത്രത്തിന്റെ ഇരു ഭാഗങ്ങളിലുമായി രണ്ട് വനങ്ങളാണുള്ളത്. നക്ഷത്രവനവും പുണ്യവനവും. നക്ഷത്രവനം പരിപാലിക്കുന്നത് വനംവകുപ്പാണ്. 2012 ലെ ആദ്യ ഘട്ടത്തിൽ 115 ഇനം വൃക്ഷങ്ങളുടെ 2500 തൈകളാണ് നട്ടത്. മതമൈത്രിയേയും ഈ ശിവക്ഷേത്രം നട്ടുപരിപാലിക്കുന്നു. ഏത് മതത്തിലുള്ളവർക്കും ഏതുസമയത്തും ക്ഷേത്രത്തിലേക്ക് കടന്നുവരാം.