കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് ചുരരഹിതപാതയായ അമ്പായത്തോട് തലപ്പുഴ നാൽപത്തിനാലാം മൈൽ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൽച്ചുരത്തിന്റെയും നെടുംപൊയിൽചുരത്തിന്റെയും ശോചീനായവസ്ഥയും അപകടസാധ്യതയുമാണ് ബദൽപാതയ്ക്കുവേണ്ടിയുള്ള ആവശ്യം ഉയരാൻ കാരണം. റോഡ് നിർമിക്കാന്‍ വഷങ്ങൾക്ക്മുൻപ് വനഭൂമി കൊട്ടിയൂർ പഞ്ചായത്തിന് പാട്ടത്തിന് നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ താല്‍പര്യമെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
വളവുകളും കുത്തനെയുള്ള കയറ്റങ്ങളും ഈ ബദൽ റോഡിനില്ല. അമ്പായത്തോട്നിന്ന് എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ വയനാട്ടിലെത്താം. വനത്തിലൂടെയുളള ഒന്നേമുക്കാൽ കിലോമീറ്റർ മാത്രമാണ് ഇനി ടാർ ചെയ്യാനുള്ളത്. 1973ൽ വനത്തിലൂടെ റോഡ് നിർമിക്കാൻ കൊട്ടിയൂർ പഞ്ചായത്തിന് വനഭൂമി പാട്ടത്തിന് നൽകിയിരുന്നു. ഇതിനെത്തുടർന്ന് മരങ്ങൾ മുറിച്ച് വഴിത്തെളിച്ചെങ്കിലും പിന്നീട് വനംവകുപ്പിൽനിന്ന് എതിർപ്പ് ഉയർന്നു. എന്നാൽ ഭൂമി പാട്ടത്തിന് നൽകിയ ഉത്തരവ് ഇതുവരെ സർക്കാർ പിൻവലിച്ചിട്ടില്ല. ബാവലിപ്പുഴയുടെ തീരുത്തുകൂടിയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്.
ഈ പാതയ്ക്ക് വേണ്ടി 2009ൽ ബജറ്റിൽ പതിനാല് കോടിരൂപ സർക്കാർ നീക്കിവച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. റോഡിന് അനുകൂലമായ റിപ്പോർട്ട് വയനാട് ജില്ലാ ഭരണകൂടവും നൽകിയിട്ടുണ്ട്. പദ്ധതി നടപ്പിലായാൽ പാൽച്ചുരവും നെടുംപൊയിൽചുരവുംവഴിയുള്ള ഗതാഗതം നിയന്ത്രിക്കാനാകും.