മലബാറിലും പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തിരുനാവായ, തിരുനെല്ലി, വരയ്ക്കല്‍ കടപ്പുറം തുടങ്ങിയ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ തന്നെ തിരക്കുതുടങ്ങി. ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവില്‍ പുലര്‍ച്ചെ രണ്ടിനുതന്നെ ചടങ്ങുകള്‍ തുടങ്ങി. പതിനാറ് കര്‍മികള്‍ ബലതര്‍പ്പണത്തിന്റെ നേതൃത്വം നല്‍കി. തിരക്ക് കണക്കിലെടുത്ത് ഇത്തവണ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭാരതപ്പുഴയില്‍ ഒഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍വിദഗ്ധരുടെ സേവനം ലഭ്യമാക്കിയിരുന്നു.
വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ മൂന്നിന് ചടങ്ങുകള്‍ തുടങ്ങി. പാപനാശിനിയിൽ പ്രത്യേക കൗണ്ടർ ഒരുക്കിയിരുന്നു. ബലിതര്‍പ്പണത്തിനായി ഇന്നലെ വൈകിട്ടുതന്നെ ആളുകളെത്തിത്തുടങ്ങിയിരുന്നു. കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. 150പേര്‍ക്ക് ഒരേസമയം ബലിയിടാന്‍ സൗകര്യമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് തന്നെ ചടങ്ങുകള്‍ തുടങ്ങി. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.
ഉത്തര മലബാറിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ പിതൃമോക്ഷപ്രാര്‍ഥനകള്‍ക്ക് ആയിരങ്ങളെത്തി. പുലർച്ചെ അഞ്ചിന് ചടങ്ങുകള്‍ തുടങ്ങി. കണ്ണൂരില്‍ തലശേരി ജഗന്നാഥ ക്ഷേത്രത്തിലും പയ്യാമ്പലം, ധര്‍മടം, തലായി കടപ്പുറങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പാലക്കാട് ഒറ്റപ്പാലം ഐവര്‍മഠം കടവിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.