അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ മലപ്പുറം കാളികാവ് എക്സൈസ് റേഞ്ച് ഒാഫിസ്. ഒരു കാറ്റടിച്ചാൽ ഏത് നിമിഷവും നിലം പൊത്താവുന്ന വാടക കെട്ടിടത്തിലാണ് ഒാഫിസിന്റെ പ്രവർത്തനം.
ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യുന്ന എക്സൈസ് റെയിഞ്ച് ഒാഫിസിന്റെ അവസ്ഥയാണിത്..മഴയും കാറ്റും ശക്തമാകുമ്പോൾ പേടിയോടെയാണ് ജീവനക്കാർ ഇതിനുള്ളിൽ ജോലിയെടുക്കുന്നത്.കെട്ടിടത്തിന്റെ ഒാടുകളെല്ലാം പൊട്ടിപൊളിഞ്ഞു.മേൽക്കൂരയുടെ പട്ടികകൾ ദ്രവിച്ചു തുടങ്ങി.വനിതാ ജീവനക്കാരുൾപ്പടെ 21 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഒരു സർക്കാർ ഒാഫിസിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല.തൊണ്ടിമുതൽ സൂക്ഷിക്കാൻ പോലും സ്ഥലമില്ല.കഴിഞ്ഞ 30 വർഷമായി മൂവായിരം രൂപ വാടക നൽകിയാണ് ഒാഫിസ് പ്രവർത്തിക്കുന്നത്.സ്വന്തം കെട്ടിടത്തിനായി റവന്യൂ വകുപ്പ് സ്ഥലം നൽകിയെങ്കിലും കെട്ടിട നിർമാണം നീളുകയാണ്.