ഒറ്റപ്പാലം നഗരസഭ മാലിന്യ സംസ്കരണത്തിന് കയറംപാറയിൽ സ്ഥാപിച്ച എയറോബിക് കംപോസ്റ്റ് യൂണിറ്റ് തകർക്കപ്പെട്ട കേസിൽ അന്വേഷണം വഴിമുട്ടി. സൈബർ സെല്ലിന്റെ സഹായത്തോടെ തുടങ്ങിയ അന്വേഷണമാണ് മുന്നോട്ട് കൊണ്ടുപോകാനാവാതെ ഇഴഞ്ഞുനീങ്ങുന്നത്.
കേന്ദ്രീയ വിദ്യാലയം റോഡിൽ എൻഎസ്എസ് കോളജ് ക്യാംപസിനു പിറകിൽ മുണ്ടൂർ ഐആർടിസിയുടെ നേതൃത്വത്തിൽ നിർമിച്ച കംപോസ്റ്റ് യൂണിറ്റാണ് കഴിഞ്ഞ മൂന്നിനു രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. എട്ടു ലക്ഷം രൂപ വിനിയോഗിച്ചു സ്ഥാപിച്ച യൂണിറ്റ് പ്രവർത്തന സജ്ജമായതിന് പിന്നാലെയാണ് അതിക്രമം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ നൽകിയ പരാതിയിൽ പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രദേശത്ത് പദ്ധതിക്കെതിരെ പ്രതിഷേധം ഉയർത്തിയ ചിലരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോൺ വിളികളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായവും തേടി.
ആലപ്പുഴയിലെ തുമ്പൂർമുഴി മാതൃകയിൽ ശാസത്രിയമായ മാലിന്യ സംസ്കരണത്തിന് നഗരത്തിലെ നാലു കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന എയറോബിക് കംപോസ്റ്റ് യൂണിറ്റുകളിൽ ആദ്യത്തേതാണ് കയറംപാറയിൽ തകർക്കപ്പെട്ടത്. ഈസ്റ്റ് ഓപ്പാലം, കണ്ണിയംപുറം, തോട്ടക്കര എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡിലും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.