കോഴിക്കോട് ചാത്തമംഗലത്ത് മരിച്ച സന്ദീപ്, മലയമ്മ കോളനിയിൽ പതിവായി സ്പിരിറ്റ് എത്തിച്ചിരുന്നതായി പൊലീസ്. ആറുപേർ ഒരുമിച്ചിരുന്ന് മദ്യപിച്ചെങ്കിലും വെള്ളം ചേർക്കാതെ സ്പിരിറ്റ് ഉപയോഗിച്ച ബാലനും സന്ദീപുമാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സന്ദീപിന് എങ്ങനെ സ്പിരിറ്റ് കിട്ടിയിരുന്നെന്ന കാര്യത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി.
ഒരു ലിറ്റർ സ്പിരിറ്റാണ് സന്ദീപ് സംഭവദിവസം കോളനിയിലെത്തിച്ചത്. സന്ദീപിന്റെ ഒറ്റമുറി വീട്ടിലായിരുന്നു മദ്യപാനം. ബാലനും സന്ദീപും വെള്ളം ചേർക്കാതെ സ്പിരിറ്റ് അകത്താക്കി. മറ്റുള്ളവർ വെള്ളം ചേർത്ത് ഉപയോഗിച്ചതിനാൽ കൂടുതല്‍ അപകടമുണ്ടായില്ല. രാത്രി രണ്ട് മണിയോടെയാണ് സംഘം പിരിഞ്ഞത്. ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് സന്ദീപ് പലപ്പോഴും കോളനിയിൽ സ്പിരിറ്റ് എത്തിച്ചിരുന്നു. മദ്യപിച്ച ശേഷം ദീർഘനേരത്തെ ഉറക്കം പതിവായതിനാൽ ബാലനും സന്ദീപും അബോധാവസ്ഥയിലായത് ബന്ധുക്കൾ കാര്യമാക്കിയില്ല. ആശുപത്രിയിലെത്തിക്കുന്നതിനും വൈകി.
മലയമ്മ കോളനിയിലെ പുരുഷൻമാരിൽ ഭൂരിഭാഗവും കടുത്ത ലഹരിയ്ക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിൽ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സ്പിരിറ്റ് സുരക്ഷാ ജീവനക്കാരന് കിട്ടിയിരുന്നത് ചില സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. എക്സൈസ് സംഘം ഇക്കാര്യത്തിൽ കൂടുതൽ പരിശോധന ആരംഭിച്ചു.