അപകടക്കെണിയായി കേരള-കർണാടക അതിർത്തിയിലെ പള്ളത്തൂർ പാലം. കൈവരികൾ ഇല്ലത്തതാണ് പാലത്തിൽ അപകടങ്ങൾ പതിവാക്കുന്നത്. പാലത്തിലേയ്ക്കുള്ള റോഡും പൂർണമായി തകർന്ന് കിടക്കുകയാണ്.
കാസർകോടിനെ കർണാടകയിലെ പുത്തൂരുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം. മൂന്ന് പാതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കൈവരികൾ ഇല്ലാത്ത പാലത്തിൽ മഴക്കാലത്താണ് അപകടങ്ങൾ ഏറെയുണ്ടാകുന്നത്. പള്ളത്തൂർ പുഴ നിറഞ്ഞൊഴുകുമ്പോൾ പാലത്തിന്റെ അതിരുകൾ മനസിലാക്കാനാവതെ വാഹനങ്ങൾ പുഴയിലേയ്ക്ക് പതിക്കുന്നു.
പാലം മാത്രമല്ല. അതിർത്തിയിലെ റോഡ് ഇങ്ങനെ കുണ്ടും കുഴിയുമായിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കേരള.കർണാടക സർക്കാരുകൾക്ക് മുന്നിൽ പലകുറി പ്രശ്നം അവതരിപ്പിച്ചെങ്കിലും ഈ മഴക്കാലത്തും കാര്യങ്ങൾ പഴയപടി തന്നെ. സംസ്ഥാനാതിർത്തിയിലെ ഈ റോഡിന്റെയും, പാലത്തിന്റെയും ശോചനീയവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ നിവേദനം.