പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കർഷകന്റെ കുടുംബത്തിന് പതിവു നഷ്ടപരിഹാരത്തിനൊപ്പം ഗ്രാമ പഞ്ചായത്ത് വീട് നിർമിച്ചു നൽകും. പ്രാദേശത്ത് ശക്തമായ വൈദ്യുതിവേലി സ്ഥാപിക്കുമെന്നും ജില്ലാ ഭരണകൂടം നാട്ടുകാർക്ക് ഉറപ്പ് നൽകി.
പതിവു പോലെ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം സംഭവിച്ച ശേഷമാണ് ജില്ല ഭരണകൂടം നാട്ടുകാരുടെ പരാതി കേൾക്കാൻ പോലും തയാറായത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് പതിവായി നൽകുന്ന അഞ്ചു ലക്ഷത്തിന് പകരം സ്വാമിനാഥന്റെ കുടുംബത്തിന് ഇരുപത്തഞ്ച് ലക്ഷം രൂപ നഷ്ടം നൽകണമെന്ന് ആവശ്യമുയർന്നു. രണ്ടു കൊച്ചു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സ്വാമിനാഥൻ. ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു.
ആനയുടെ സാന്നിധ്യം നാട്ടുകാർക്ക് ദൂരെ നിന്നു മനസിലാക്കാൻ വളർന്നു നിൽക്കുന്ന കാട് വെട്ടിത്തെളിക്കണമെന്ന നിർദേശവും വന്നു. കാട്ടാന ഭീഷണിയുളള ഭാഗങ്ങളിലെല്ലാം വൈദ്യുതിവേലി നിർമിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. സ്വാമിനാഥന്റെ മരണത്തിന് ശേഷവും പരിസരത്തെ വനമേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചു നിൽക്കുന്നുണ്ട്.