അട്ടപ്പാടിയിൽ വനഭൂമിയാണന്ന് അവകാശം ഉന്നയിച്ച് കൃഷി വെട്ടി നശിപ്പിച്ച വനം ഉദ്യോഗസ്ഥരെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞുവച്ചു. അഗളി മേഖലയിൽ വനംവകുപ്പും കർഷകരുമായി കാലങ്ങളായി തുടരുന്ന സംഘർഷത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംഭവം.
1977ന് ശേഷം കയ്യേറിയ ഭൂമിയാണന്ന് ചൂണ്ടിക്കാട്ടിയാണ് കളളമല വില്ലജിലെ കറുക്കൻ കുണ്ടിലെ 20 ഏക്കർ കൃഷിയിടം വെട്ടി നശിപ്പിച്ചത്. മണ്ണാർക്കാട് ഡി.എഫ്.ഒ. വി.സി. ജയപ്രകാശിന്റെ നേതൃത്വത്തിലുളള സംഘമാണ് സ്ഥലത്തെത്തിയത്. അയ്യായിരത്തിൽ അധികം കുലക്കാറായ നേന്ത്രവാഴ വെട്ടി നശിപ്പിച്ചു.
കുറുക്കൻകുണ്ട് മേഖലയിൽ നാലുപതിറ്റാണ്ടിലേറെയായി എഴുപതോളം കർഷക കുടുംബങ്ങൾ സ്ഥിരതാമസമുണ്ട്. മണ്ണാർക്കാട് തഹസീൽദാർ കെ. ചന്ദ്രശേഖരക്കുപ്പിന്റെ സാന്നിധ്യത്തിൽ നടന്ന സമവായ ചർച്ചകൾക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വെട്ടി നശിപ്പിച്ച കാർഷിക വിളകൾക്ക് വനംവകുപ്പ് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നാണ് കർഷർക്ക് ലഭിച്ച ഉറപ്പ്.
വനം ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാർക്കെതിരെ കേസെടുക്കില്ലെന്നും തഹസീൽദാരും പൊലീസും ഉറപ്പു നൽകിയിട്ടുണ്ട്.