വടകര നഗരസഭയിലെ രണ്ടു വാർഡിലും ചോറോട് പഞ്ചായത്തിലെ ഒരു വാർഡിലൂടെയും കടന്നുപോകുന്ന ആവിത്തോടിന് കുറുകെ പാലം പണിയണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. എന്നാൽ, പലവട്ടം നഗരസഭ ഫണ്ട് വകയിരുത്തുകയും നഷ്ടപ്പെടുകയും ചെയ്തപ്പോൾ നാട്ടുകാർക്ക് ഉപകാരമാകട്ടേയെന്നു കരുതി സ്വന്തം പണം ചെലവിട്ട് നടപ്പാലമെങ്കിലും പണിയാൻ മുന്നോട്ടു വന്നത് പ്രദേശത്തെ മുസ്‍ലിം ലീഗ് കമ്മിറ്റിയായിരുന്നു.
എഴുപതിനായിരം രൂപയ്ക്ക് തീർക്കാമെന്നു കരുതി പണി തുടങ്ങിയ പാലം പച്ചച്ചായമിട്ട് മിനുക്കി മൊഞ്ചാക്കിയപ്പോഴേക്കും എസ്റ്റിമേറ്റ് ഇരട്ടിയായി. നാട്ടുകാർക്കു വേണ്ടി ലീഗ് കമ്മിറ്റി നടത്തിയ ഉദ്യമത്തെ സർവരും പ്രശംസിച്ചിരുന്നു. നഗരസഭയുടെ അനാസ്ഥയ്ക്ക് ലീഗ് കമ്മിറ്റി പ്രവൃത്തിയിലൂടെ നൽകിയ മറുപടിയെ സമൂഹ മാധ്യമങ്ങളും പ്രശംസിച്ചു. പത്രങ്ങളിലും ചാനലുകളിലും ഉദ്ഘാടന വാർത്ത ഇടം പിടിച്ചപ്പോഴും പ്രശ്നമൊന്നുമില്ലായിരുന്നു.
മഴ കനത്ത് ആവിത്തോട് നിറഞ്ഞു കവിയാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പാലത്തിന്റെ ഇരു കരയും വെള്ളത്തിൽ മുങ്ങി. പാലം കടക്കണമെങ്കിൽ കുറെ ദൂരം മുട്ടറ്റം വെള്ളത്തിൽ നടക്കേണ്ടി വരുമെന്ന നിലയാണിപ്പോൾ. ആവിത്തോടിൽ നഗരത്തിലെ മാലിന്യങ്ങളും കൂടി കലർന്നാണ് ഒഴുകിയെത്തുന്നത്.
ഇതിനു പരിഹാരമായി ലീഗ് പണിത പാലം തന്നെ വെള്ളത്തിലായി. പ്രശ്നം ഏറ്റുപിടിച്ച് ലീഗ് വിരുദ്ധർ സജീവമായതാണ് പ്രധാന പ്രശ്നം. സമൂഹ മാധ്യമങ്ങളിൽ ലീഗിനെ അധിക്ഷേപിച്ച് എതിരാളികൾ ട്രോളാൻ തുടങ്ങിയപ്പോൾ നാടിനെ സഹായിക്കാൻ നടത്തിയ സദുദ്ദേശ്യം വിനയായെന്നു ചുരുക്കം.
ആവിത്തോടിന് യഥാർഥത്തിൽ വേണ്ടത് റോഡ് പാലം തന്നെയായിരുന്നു. മുകച്ചേരി വരെയെത്തി നിൽക്കുന്ന തീരദേശ റോഡിന് കണക്‌ഷനായി കുരിയാടി വഴി ചോറോട് പഞ്ചായത്ത് വരെ സഞ്ചരിക്കാൻ എളുപ്പ മാർഗവുമുണ്ടാകുമായിരുന്നു. എന്നാൽ, ഇതിന് നഗരസഭ വർഷങ്ങളായി ഫണ്ട് വകയിരുത്തി ലാപ്സാക്കുകയെന്നല്ലാതെ പാലം പണിയാൻ ഒരു താൽപര്യവും കാട്ടുന്നില്ല.
ഇതേ തുടർന്നാണ് ലീഗ് പാലം പ്രശ്നം ഏറ്റെടുക്കുന്നത്. തൽക്കാലം നടപ്പാലം പണിയാൻ തുക കയ്യിലുള്ളതു കൊണ്ട് ഇതിനായി ശ്രമം. എസ്റ്റിമേറ്റ് ഇരട്ടി കവിഞ്ഞ നടപ്പാലം പൂർത്തിയാക്കിയത് കഠിന ശ്രമത്തിലൂടെയാണ്. പാലം ഉദ്ഘാടനവും മറ്റും ഗംഭീരമായിരുന്നു. രാഷ്്ട്രീയ പാർട്ടികൾ ഇത്തരത്തിലുള്ള ഇടപെടൽ നടത്തിയാൽ സർക്കാരിനു പറ്റാത്ത സഹായങ്ങൾ ജനങ്ങൾക്ക് ലഭിക്കുമെന്ന സന്ദേശവും നേതാക്കൾ നൽകി. എന്നാൽ, ആവിത്തോടിന്റെ മഴക്കാലത്തെ അവസ്ഥയെ വെല്ലാൻ പാലത്തിനായില്ലെന്നതാണ് ദുഃഖം.
പാലത്തിലേക്ക് കയറാനുള്ള പടവുകൾ ഇപ്പോൾ വെള്ളത്തിലാണ്. നേരത്തേ വെള്ളമില്ലാത്ത കാലത്ത് പാലം പണി തുടങ്ങിയപ്പോൾ ഇത്തരമൊരു പ്രശ്നമുണ്ടായിരുന്നില്ല. മുപ്പത് മീറ്ററിധികം ദൂരം വരുന്ന ആവിത്തോടിൽ മുഴുക്കെ പാലം പണിയാൻ നഗരസഭയ്ക്ക് പോലും പറ്റാത്തതു കൊണ്ട് ലീഗ് ഏറ്റു പിടിച്ച സേവന പ്രവർത്തനമാണ് അവർക്കു തന്നെ ഇപ്പോൾ പാരയായത്.