പ്ലസ്ടുവിനു ശേഷം മംഗലാപുരത്തെ സ്വകാര്യ കോളജിൽ പാരാമെഡിക്കൽ കോഴ്സിൽ ചേർന്ന ശേഷമാണ്, ഒരു മധ്യവർഗ മലയാളികുടുംബത്തിൽ ജനിച്ച ഞാൻ ചോദ്യങ്ങൾ ചോദിക്കാനും പ്രതികരിക്കാനും തുടങ്ങിയത്. പഠനത്തിനുശേഷം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന എനിക്ക് ഇക്കഴിഞ്ഞ ജൂൺ 28നു പഠിച്ച കോളജിൽ പോകേണ്ട ആവശ്യമുണ്ടായി. അന്നു വൈകിട്ടത്തെ മാവേലി എക്സ്പ്രസിൽ ഞാൻ മംഗലാപുരത്തു നിന്നു കോഴിക്കോട്ടേക്ക് സ്ലീപ്പർ ടിക്കറ്റ് എടുത്തു യാത്രചെയ്തു. ട്രെയിൻ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. കോഴിക്കോട് സ്റ്റേഷനിൽ എന്റെ വരവും കാത്തിരുന്ന സ്കൂട്ടർ ആയിരുന്നു എന്റെ ബലം.
ട്രെയിൻ വടകരയിലെത്തിയപ്പോൾ സമയം ഏകദേശം രാത്രി പത്തുമണി. വടകരയിൽ നിന്ന് എന്റെ കംപാർട്ട്മെന്റിൽ ഒരു ‘മാന്യൻ’ കയറിയതിനുശേഷം ഒരു മെഗാ സീരിയലിലെന്നപോലെയാണ് സംഭവങ്ങൾ അരങ്ങേറിയത്. അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്റെ എതിർവശത്ത് വാട്സാപ്പിലോ മറ്റോ ലയിച്ചിരുന്ന ഒരു യാത്രക്കാരിയുടെ ദേഹത്ത് ചാരിയായിരുന്നു അയാളുടെ നിൽപ്.
ആ നിൽപ് അങ്ങനെ തുടരവെ, അയാളുടെ നോട്ടം എന്റെ നേർക്കായി. തുറിച്ചുനോട്ടം മലയാളി പെൺകുട്ടി അംഗീകരിച്ച കീഴ്‍വഴക്കമായി മാറിയിട്ടുണ്ടെന്ന് എനിക്കറിയാത്തതല്ല.നോട്ടം കുറേശ്ശെ ലൈംഗികച്ചുവയുള്ള അംഗവിക്ഷേപങ്ങളായി മാറി.കുറച്ചുനേരം ഒന്നും കാണാതിരിക്കാനായി ഞാൻ കണ്ണുകളടച്ചു.