കഴിഞ്ഞ ദിവസം പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണു സംഭവം. പ്ലാറ്റ്ഫോമിൽ അങ്ങിങ്ങായി നാടോടികളും യാചകരും. ചിലർ ഉറങ്ങുന്നു, ചിലർ കണ്ണുതുറന്നിരിക്കുന്നു. പെട്ടെന്ന് സ്റ്റേഷൻ ഓഫിസിൽനിന്ന് അകലെയല്ലാതെ ഒരിടത്ത് അടിപിടി. അതിലൊരാൾ തമിഴിലും മറ്റു രണ്ടുപേർ ഹിന്ദിയിലും വാക്കേറ്റം തുടരുന്നു. ബഹളം സഹിക്കാതായതോടെ യാത്രക്കാരിൽ ഒരാൾ ഇടപെട്ടു. ഇതോടെ വഴക്കാളികളുടെ മട്ടുമാറി. ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ വന്ന യാത്രക്കാരനോടായി തമിഴ് സംസാരിച്ചു നിന്നയാളുടെ പരാക്രമം.
ആ തമിഴൻ ആരാണ്. എത്രയോ നാളായി ട്രെയിനിലും പ്ലാറ്റ്ഫോമിലും അയാളെ കണ്ടവരുണ്ട്. റെയിൽവേക്കോ പൊലീസിനോ റെയിൽവേ ജീവനക്കാർക്കോ വേണ്ടപ്പെട്ട ആരെങ്കിലുമാണോ? ആരായാലും ഇയാൾ യാത്രക്കാർക്കൊരു ഭീഷണിയാണ്. യാചകവേഷത്തിലെത്തുന്ന ഇയാൾ പല ദിവസങ്ങളിലും ട്രെയിനിലും പ്ലാറ്റ്ഫോമിലും അടക്കം ഭീതി പരത്തി കറങ്ങി നടന്നിട്ടും റെയിൽവേ പൊലീസിന്റെ കണ്ണിൽ എന്തുകൊണ്ട് പെടുന്നില്ല? ഇത് ഒരാളുടെ കഥയല്ല, കണ്ണൂരിനും മംഗളൂരുവിനും ഇടയിലോടുന്ന പല ട്രെയിനുകളും ഇപ്പോൾ ഭിക്ഷാടന മാഫിയയുടെ പിടിയിലാണ്. അതേക്കുറിച്ചു മലയാള മനോരമ നടത്തിയ അന്വേഷണം.
കയറാം ട്രെയിനിൽ
സമയം, രാവിലെ എട്ടോടടുക്കുന്നു. ഏറനാട് എക്സ്പ്രസ് കാസർകോട് സ്റ്റേഷൻ വിട്ടതേയുള്ളു. റിസർവ് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്കു മാത്രമുള്ള ഡി5 കംപാർട്മെന്റിലെ സീറ്റുകൾക്കിടയിലൂടെയുള്ള വഴിയിലൂടെ ഇഴഞ്ഞുനീങ്ങുന്നയാൾ. യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തേക്ക് ആരുടെയും കരളലിയിക്കുംവിധം വൃത്തിയാക്കുന്നുണ്ട് കക്ഷി. മംഗളൂരുവിൽനിന്നു രാവിലെ യാത്ര തുടങ്ങുന്ന ഈ ട്രെയിൻ വൃത്തിയാക്കാൻ ഇയാൾക്കു ക്വട്ടേഷൻ നൽകിയതാരാണ്? മുന്നോട്ടു നീങ്ങുന്നതിനിടയിൽ പണം നൽകാത്തവർക്കു നേരെയുള്ള പിറുപിറുപ്പിൽ ഇയാളുടെ മനോഭാവം വ്യക്തം.
സ്ത്രീ യാത്രക്കാർക്കു നേരെ വഷളൻ നോട്ടവുമായി ടിയാൻ മുന്നോട്ടു മറഞ്ഞു. അന്നേദിവസം വൈകിട്ടു കണ്ണൂരിൽ നിന്ന് 4.40നു പുറപ്പെട്ട യശ്വന്ത്പുർ എക്സ്പ്രസിന്റെ സ്‌ലീപ്പർ കംപാർട്മെന്റിൽ പിന്നെയും വന്നു ഇദ്ദേഹം. നന്നേ തിരക്കു കുറഞ്ഞൊരു കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന സർക്കാർ ജീവനക്കാരിക്കാണ് അടുത്ത ദുരനുഭവം. ആരുമില്ലെന്നു കണ്ടപ്പോൾ വഷളൻ നോട്ടവുമായി കുറച്ചുസമയം അവിടെ ചുറ്റിക്കളിച്ചു കക്ഷി. ട്രെയിനിലെ ചായ വിൽപനക്കാരനോട് എന്തോ അടക്കം പറച്ചിൽ. വഷളൻ നോട്ടവും സംസാരവും കഴിഞ്ഞ് ഇരുദിശയിലേക്കും ഇവർ വഴിപിരിയുന്നു. അത്രമേൽ അടുപ്പം ഇവർക്കിടയിൽ എങ്ങനെ വന്നു?
ടിക്കറ്റോ, ഇവർക്കോ?
ജനറൽ ക്ലാസ് ടിക്കറ്റെടുത്ത് ധൃതിയിൽ സ്‌ലീപ്പറിലോ മറ്റോ കയറിപ്പോയാൽ യാത്രക്കാരനെ വളഞ്ഞിട്ടു പിടിക്കാൻ പാഞ്ഞെത്തുന്ന ടിക്കറ്റ് പരിശോധകരോ പൊലീസുകാരോ ഒന്നും ഇവരെ കാണില്ല. ടിക്കറ്റില്ലാതെ ഏതു സമയത്തും ഇവർക്ക് എസി കംപാർട്മെന്റിലടക്കം യാത്ര ചെയ്യാം. പല കംപാർട്മെന്റിലെയും ചായ വിൽപനക്കാരൻ മുതൽ ടിടിഇമാർ വരെ ഇവരുടെ പരിചയക്കാരാണ്. അതുകൊണ്ടു തന്നെ യാത്രക്കാർക്കു വഴിയിലിറങ്ങേണ്ടി വന്നാലും ഇവർ സുഖയാത്ര തുടരും.
മാറും ‘വൈകല്യം’
ട്രെയിനിൽ ഇഴഞ്ഞുനീങ്ങുന്ന ആൾ, പ്ലാറ്റ്ഫോമിലുണ്ടായ തർക്കത്തിനിടയിൽ തനിസ്വരൂപം കാട്ടി. ഒന്നു തുറിച്ചു നോക്കിയതേയുള്ളു, ചാടിയെഴുന്നേറ്റ് കയ്യോങ്ങി! നടക്കാനാവാത്തതിന്റെ സഹതാപം വഴി പണം പറ്റുന്ന ഇയാൾ എത്രമാത്രം അപകടകാരിയാണെന്ന കാര്യം തിരിച്ചറിയാൻ ഇതിൽപരം എന്തുവേണം? അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും ഭിക്ഷാടനസംഘങ്ങൾ എത്തുന്നത്. കാഞ്ഞങ്ങാടിനു പുറമെ, തൃക്കരിപ്പൂർ, പയ്യന്നൂർ, ഉപ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളാണ് ഇവർ താവളമാക്കുന്നത്. മാരകരോഗങ്ങൾ ബാധിച്ചവർ പോലും കൂട്ടത്തിലുണ്ടെന്നു വ്യക്തം.
പിഞ്ചുകുട്ടികളെ എടുത്തും ശരീരത്തിലെ വൈകല്യങ്ങൾ പ്രദർശിപ്പിച്ചുമൊക്കെയാണ് ഭിക്ഷാടനം. സന്ധ്യ വരെ തുടരുന്ന ‘പണപ്പിരിവി’നു ശേഷം രാത്രി ഒത്തുകൂടുന്നവർ മദ്യപാനവും തമ്മിലടിയുമായി നേരം വെളുപ്പിക്കും. പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലുണ്ടായ തർക്കത്തെക്കുറിച്ച് ഓഫിസിൽ പറഞ്ഞിരുന്നു. നിസ്സഹായതയായിരുന്നു മറുപടി. ജീവനക്കാർ പോലും പൊറുതിമുട്ടിയിരിക്കുന്നു.
ഈ മാഫിയ സംഘങ്ങൾക്കിടയിലേക്ക് ഒരു സ്ത്രീയാണ് പെട്ടുപോയതെങ്കിലോ? ട്രെയിനുകളിൽ പലപ്പോഴും നേരിടേണ്ടി വന്ന ദുരനുഭവം അതിക്രമമായി മാറില്ലെന്ന് ഉറപ്പിച്ചു പറയാൻ അധികൃതർക്കു കഴിയുമോ? പാസഞ്ചർ ട്രെയിനിൽ സൗമ്യക്കു സംഭവിച്ചത് ആവർത്തിച്ചാലേ അധികൃതർ ഉണരൂ എന്നുണ്ടോ? ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കാൻ, കേവലം നിരീക്ഷിക്കാനെങ്കിലും റെയിൽവേ പൊലീസ് തുനിയുമോ എന്നറിയാനാണ് യാത്രക്കാർ കാത്തിരിക്കുന്നത്.