പാലക്കാട് നഗരത്തോട് ചേർന്ന കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചതിനെ തുടര്‍ന്ന് സംഘർഷം. ആറങ്ങോട്ടുക്കുളമ്പ് മാധവന്റെ മകൻ സ്വാമിനാഥനാണ് മരിച്ചത്. ഡി.എം.ഒ അടക്കമുളള ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച നാട്ടുകാർ വനംവകുപ്പിന്റെ വാഹനങ്ങൾ തകർത്തു.
കൂലിപ്പണിക്കാരനായ സ്വാമിനാഥൻ രാത്രി ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണു രണ്ട് കാട്ടാനകൾ ചേർന്ന് അക്രമിച്ചത്. പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരനാണു റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാമിനാഥൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് 100 മീറ്ററോളം അകലേക്ക് മൃതദേഹം കാട്ടാനകൾ വലിച്ചിഴച്ചിട്ടുണ്ട്. രോഷാകുലരായ നാട്ടുകാർ സ്ഥലത്തെത്തിയ ഡിഎഫ്ഒ ഉൾപ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.
വനംവനകുപ്പിന്റെ രണ്ടു വാഹനങ്ങൾ മറിച്ചിട്ടു തകർത്തു. സംഭവസ്ഥലത്ത് നിന്ന് മൃതദേഹം എടുത്തു മാറ്റുന്നത് മണിക്കൂറുകളോളം തടസപ്പെടുത്തി. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് രണ്ടു കാട്ടാനകൾ നിരന്തരം ശല്ല്യമുണ്ടാക്കുന്നുണ്ട്. നാട്ടുകാർ പരാതിപെട്ടപ്പോൾ വനംവകുപ്പിന്റെ ദ്രുതകർമ്മസേനയെത്തി പടക്കം പൊട്ടിച്ചു സമീപത്തെ ചെറുകാട്ടിലേക്കു ആനയെ കയറ്റിവിടുകയാണ് പതിവ്.