കോഴിക്കോട് വടകരയില്‍ വെള്ളത്താൽ ചുറ്റപ്പെട്ട് വീടിന് പുറത്തിറങ്ങാനാകാതെ നാൽപതിലധികം കുടുംബങ്ങൾ ദുരിതത്തിൽ. വീടുകളിൽ പലരും ഒറ്റപ്പെട്ട നിലയിലാണ്. കടൽക്ഷോഭം കാരണമാണ് തോട്ടിലൂടെ വെള്ളം വീടുകളിലേയ്ക്ക് ഒഴുകിയെത്തിയത്.
കടൽ കലങ്ങിയപ്പോൾ ആവിത്തോട് വഴി വെള്ളം കുത്തനെ ഒഴുകിയെത്തി. നാൽപതിലധികം കുടുംബങ്ങൾ ഇതോടെ വെള്ളപ്പൊക്ക ഭീഷണിയിലായി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വീട്ടിനുള്ളിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇരുപത് വീടുകൾ പൂർണമായും ഇരുപത്തി രണ്ട് വീടുകളിൽ ഭാഗികമായും വെള്ളം കയറി. ആവിത്തോട് കരകവിയുന്നത് ഇരുപത് വർഷത്തിന് ശേഷമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ദീർഘകാലം വെള്ളംകെട്ടി നിന്നാൽ വീടുകൾ തകരും. റവന്യൂ ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും വെള്ളം കുറയാതെ ഒന്നിനും കഴിയില്ലെന്നാണ് നിലപാട്. മുകച്ചേരി, മാട്ടോൽ, വളപ്പിൽ, പുഴക്കൽ, കൈതയാർ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.