കാറ്റൊന്ന് ആഞ്ഞു വീശിയാൽ തകർന്ന വീണേക്കാവുന്ന ഒറ്റമുറി കൂരയിലാണ് വയോധികയുടെ തനിച്ചുളള ജീവിതം. വരുമാനമായി ഒരു രൂപ പോലുമില്ലെങ്കിലും സൗജന്യറേഷൻ പോലും നിഷേധിച്ചു. മലപ്പുറം തിരുവാലി എറിയാട് കണ്ടമംഗലത്ത് ശ്രീദേവി വാരസ്യാരോടാണ് നമ്മുടെ ഭരണസംവിധാനങ്ങളുടെ നീതിനിഷേധം.
വീടിന്റെ പരിസരത്ത് തെന്നി വീണു പരുക്കേറ്റ് തൽക്കാലത്തേക്കെങ്കിലും നടക്കാനാവാത്ത സ്ഥിതിയിലാണ് ഏഴുപത്താറുകാരി ശ്രീദേവി വാരസ്യാർ. മൺചുമരുളള വീട് ചെറിയ കാറ്റടിച്ചാൽ പോലും നിലംപൊത്തും. മേൽക്കൂരയുടെ കഴുക്കോലും പട്ടികയുമെല്ലാം ദ്രവിച്ചു വീഴുന്ന നിലയിലാണ്. മഴവെളളം വീടിനുളളിൽ വീഴുന്നത് തടയാൻ പാത്രങ്ങൾ വക്കുകയാണ് പതിവ്.
ഇ.എം.എസ് ഭവന നിർമാണ പദ്ധതിപ്രകാരം പുതിയ വീടു നിർമിക്കാൻ നാൽപത്തിഅയ്യായിരം രൂപയാണ് ആകെ കിട്ടിയത്. ആകെയുളള 14 സെന്റ് ഭൂമിയില്‍ ഈ തുകകൊണ്ട് നിർമാണം പൂർത്തിയായില്ല.
രണ്ടും മൂന്നും മാസം കൂടുബോൾ കിട്ടുന്ന ആയിരം രൂപ പെൻഷനാണ് ശ്രീദേവി വാരസ്യാരുടെ പ്രതീക്ഷയും വരുമാനവും. ദൈന്യത അധികാരികളെയെല്ലാം പലവട്ടം ബോധ്യപ്പെടുത്തിയെങ്കിലും ലഭിച്ച റേഷൻ കാർഡ് പ്രകാരവും ഈ വയോധിക സമ്പന്നരുടെ പട്ടികയിലാണ്.