ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനെത്തുടർന്ന് കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. രാത്രി ക്ലാസ് മുറികളിലും, ലൈബ്രറിയിലും താമസിച്ചാണ് പെൺകുട്ടികൾ പ്രതിഷേധിച്ചത്.
വൈകീട്ട് ക്ലാസ് കഴിഞ്ഞ് മടങ്ങിയവർ പായും, തലയിണയുമായി തിരച്ചെത്തി. അധികൃതരുടെ എതിർപ്പ് വകവയ്ക്കാതെ ലൈബ്രറി കൈയ്യടക്കി. പെരിയയിലെ മുഖ്യ ക്യാംപസിനൊപ്പം ജില്ലയിലെ മറ്റ് മൂന്ന് ക്യാംപസുകളിലും വിദ്യാർഥിനികൾ ക്ലാസ് മുറികളിലാണ് അന്തിയുറങ്ങിയത്. സർവകലാശാലയുടെ ഹോസ്്റ്റൽ സൗകര്യം ലഭിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഈ വർഷം പ്രവേശനം നേടിയ ഭൂരിപക്ഷം വിദ്യർഥികൾക്കും അധികൃതർ താമസസൗകര്യം നൽകയില്ലെന്നാണ് ആരോപണം.
അമിത ഫീസ് നൽകി പുറത്ത് തമസിക്കാനാവില്ലെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത കാരണമാണ് വിദ്യാർഥിൾക്ക് താമസം ലഭ്യമാക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ രണ്ട് വനിതാ ഹോസ്റ്റൽ ഉൾപ്പെടെ മൂന്ന് ഹോസ്റ്റലുകളാണ് സർവകലാശാലക്കുള്ളത്. പ്രശ്നത്തിന് ശാശ്വത പരിഹാരമാകും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.