ഈ മഴക്കാലത്ത് സ്കൂളിലേക്കുളള യാത്ര മലപ്പുറം മമ്പാട് വീട്ടിക്കുന്ന് കോളനിയിലെ വിദ്യാർഥികൾക്ക് കൊടും പരീക്ഷണമാണ്. ആർത്തിരമ്പി ഒഴുകുന്ന പുഴകൾക്ക് നടുവിലാണ് കോളനിക്കാരുടെ ജീവിതം.
കർക്കിടക മാസത്തിൽ കാർമേഖം ഉരുണ്ടു കൂടുബോൾ ഇടിയും മിന്നലും നിറയുന്നത് രക്ഷിതാക്കളുടെ മനസിലാണ്. കോളനിയിലെ വിദ്യാർഥികൾക്ക് അംഗൻവാടിയിലേക്കും ഏകാധ്യാപക വിദ്യാലയത്തിലേക്കുമെല്ലാം എത്തണമെങ്കിൽ രണ്ടും മൂന്നും കാട്ടുപുഴകൾ കടക്കണം. മഴക്കാലമായാൽ പിന്നെ ആർത്തിരമ്പി ഒഴുകുന്ന പുഴകളുടെ രൂപം മാറും. പാലമില്ലാതെ പുഴ കടക്കാനുമാവില്ല. രക്ഷിതാക്കൾ തന്നെ പിരിവെടുത്ത് നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണ് കുരുന്നുകളുടെ യാത്ര.
താൽക്കാലികമായി നിർമിക്കുന്ന പാലം മിക്ക വർഷങ്ങളിലും ഒലിച്ചു പോവാറുണ്ട്. സ്ഥിരം പാലം വേണമെന്നാവശ്യപ്പെട്ട് കോളനിക്കാർ മുട്ടാത്ത വാതിലുകളില്ല. ഈ കുരുന്നുകളുടെ സുരക്ഷയെങ്കിലും മുൻനിർത്തി പാലം അനുവദിക്കണമെന്നാണ് അപേക്ഷ.