മലപ്പുറത്തെ കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കാനാണ് മന്ത്രി കെ.ടി. ജലീലിന്റെ ശ്രമമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതി. സൊസൈറ്റിയുടെ പ്രവർത്തനത്തിൽ സുതാര്യതയില്ലെന്ന് മന്ത്രി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ജില്ല പഞ്ചായത്തുമായുളള തർക്കം രൂക്ഷമായത്.
കിഡ്നി പേഷ്യന്റ്്സ് വെൽഫെയർ സൊസൈറ്റിക്കെതിരെ മന്ത്രി പരസ്യമായി രംഗത്തെത്തിയത് രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടു വരാനാണ് ജില്ലപഞ്ചായത്തിന്റെ നീക്കം. മൂവായിരത്തി അറുനൂറോളം വൃക്ക രോഗികൾക്ക് ലഭിക്കുന്ന സഹായം മുടങ്ങുന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തി മന്ത്രിയുമായി രാഷ്ട്രീയ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.
എന്നാൽ കിഡ്നി സൊസൈറ്റിക്ക് എതിരല്ലെന്നും നിയമാനുസൃതമായ ഒാഡിറ്റിങ്ങ് നടത്തണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി കെ.ടി. ജലീൽ പറയുന്നു. സർക്കാർ ഫണ്ടും ജില്ലയിലെ സ്കൂളുകളിൽ നിന്ന് പിരിക്കുന്ന പണവും ഉപയോഗിച്ച് കിഡ്നി സൊസൈറ്റിക്ക് പ്രവർത്തിക്കണമെങ്കിൽ വരവുചെലവ് കണക്കുകൾ സർക്കാരിനെ ബോധ്യപ്പെടുത്തണം. സൊസൈറ്റിയായതുകൊണ്ട് ജില്ല പഞ്ചായത്ത് സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനാക്കണമെന്ന മന്ത്രിയുടെ വാദത്തിൽ കഴമ്പില്ലെന്നും ജില്ല പഞ്ചായത്ത് ഭരണസമിതി പറയുന്നു.