ഇരട്ടക്കുട്ടികളെ ലോകത്തിന്റെ കൈകളിലേൽപിച്ചു ശ്രീഷ യാത്രയായി. ഇനി രണ്ട് ആൺമക്കളുടെ ഓരോ ചലനത്തിലും അവൾ ജീവിക്കും. ഷൊർണൂർ കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗർ കല്ലുരുണ്ടിയിൽ ബിനേഷിന്റെ ഭാര്യ ശ്രീഷ (21) യാണു മരിച്ചത്. ഗർഭിണിയായിരുന്ന ശ്രീഷയ്ക്കു പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി സ്ഥിരീകരിച്ചതോടെ ഗർഭസ്ഥ ശിശുക്കളെ രോഗം ബാധിക്കാതിരിക്കാൻ രണ്ടു ദിവസം മുൻപ് സിസേറിയനിലൂടെ പുറത്തെടുത്തിരുന്നു. ഇന്നലെ വൈകിട്ടു ശ്രീഷ മരിച്ചു. എട്ടു മാസം വളർച്ചയെത്തിയ കുട്ടികൾ ഇൻക്യുബേറ്ററിലാണ്.
പനി ബാധിച്ച ശ്രീഷ രണ്ടാഴ്ചയോളം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതോടെ തൃശൂരിലേക്കു മാറ്റി. ദേശമംഗലം പട്ടുകുളങ്ങര ശ്രീധരന്റെയും ബിന്ദുവിന്റെയും മകളാണു ശ്രീഷ. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് ബിനേഷ് ഇന്നു വൈകിട്ടു നാട്ടിലെത്തും. സംസ്കാരം ഇന്നു വൈകിട്ടു ശാന്തിതീരത്തു നടക്കും.