തളിപ്പറമ്പ് ∙ ഇഷ്ടഭക്ഷണമായ പാമ്പുകളെ എവിടെയും കണ്ടെത്താനായില്ലെങ്കിൽ നാഗരാജാവായ രാജവെമ്പാലയ്ക്കും വഴിയേ പോകുന്ന ജീവിയെ ചാടിപ്പിടിച്ച് ഭക്ഷണമാക്കേണ്ടി വരും. പ്രകൃതിയുടെ സന്തുലിതാവസ്ഥ താളം തെറ്റുന്നതിന്റെ അപൂർവ നേർക്കാഴ്ചയായി രാജവെമ്പാല ഉടുമ്പിനെ ഭക്ഷണമാക്കി. കാഞ്ഞിരക്കൊല്ലി വനമേഖലയിൽ അളകാപുരി വെള്ളച്ചാട്ടത്തിനു സമീപം ലോക സർപ്പദിനമായി അറിയപ്പെടുന്ന 16ന് ആണ് തളിപ്പറമ്പിലെ പരിസ്ഥിതി സ്നേഹിയും പാമ്പ് ഗവേഷകനുമായ വിജയ് നീലകണ്ഠൻ ഈ അത്യപൂർവ ദൃശ്യം പകർത്തിയത്. സാധാരണയായി പാമ്പുകളെ മാത്രമാണ് രാജവെമ്പാല ഭക്ഷണമാക്കാറുള്ളത്. മറ്റു ജീവികളെ ഇവ ഭക്ഷണമാക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്ന് വർഷങ്ങളായി രാജവെമ്പാലയുൾപ്പെടെയുള്ള പാമ്പുകളുമായി ഏറെ പരിചയമുള്ള വിജയ് നീലകണ്ഠൻ പറയുന്നു.
കാഞ്ഞിരക്കൊല്ലിയിൽ രാജവെമ്പാലയെ കണ്ടെത്തിയതായുള്ള വിവരത്തെ തുടർന്ന് തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശിയും വനം വകുപ്പിന്റെ ദ്രുതകർമസേന അംഗവുമായ എം.പി.ചന്ദ്രനൊപ്പം സ്ഥലത്തെത്തിയപ്പോഴാണ് നാഗരാജാവ് ഉടുമ്പിനെ വിഴുങ്ങുന്ന അപൂർവ ദൃശ്യം കണ്ടത്. അപൂർവമായി ഇവ പല്ലി വർഗത്തിലുള്ള ജീവികളെ ഭക്ഷണമാക്കാറുണ്ടെങ്കിലും ത്വക്കിന് ഏറെ കട്ടിയുള്ള ഉടുമ്പിനെ ഭക്ഷണമാക്കുന്നത് അപൂർവമാണത്രെ. വിഴുങ്ങിയാൽ ഇവ ദഹിക്കുവാൻ ചിലപ്പോൾ മാസങ്ങൾ തന്നെ എടുക്കുമെന്നതിനാലാണിത്. വിശന്നു വലഞ്ഞ് നാളുകളായിട്ടും പാമ്പുകളെയൊന്നും ലഭിക്കാത്ത സാഹചര്യത്തിലായിരിക്കണം ഇത് ഉടുമ്പിനെ പിടികൂടിയതെന്നാണ് ഇവർ കരുതുന്നത്. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിലൂടെയായിരിക്കണം ഇത് ഉടുമ്പിനെ പിടികൂടിയതെന്നും കരുതുന്നു.