കാലിക്കറ്റ് സർവകലാശാലയ്ക്ക് സംഭവിച്ച സാങ്കേതിക പിഴവിൽ ബിടെക് വിദ്യാർത്ഥിക്ക് ഒരു വർഷത്തെ പഠനം മുടങ്ങി. പരീക്ഷയിൽ ജയിച്ചിട്ടും തോറ്റെന്ന രേഖകളാണ് ഒറ്റപ്പാലം സ്വദേശി നിതിൻ രവീന്ദ്രനെ വലച്ചത്. ഡാറ്റാ എൻട്രിയിലുണ്ടായ പിഴവാണെന്ന് ഒരു വർഷത്തിനുശേഷം സർവകലാശാല സമ്മതിച്ചു
2016 ഏപ്രിലിൽ നടന്ന ബിടെക് എട്ടാം സെമസ്റ്റർ അർബൻ ട്രാൻസ്പോർട്ടേഷൻ പ്ലാൻ പരീക്ഷയിൽ നിതിൻ പരാജയപ്പെട്ടെന്നാണ് സർവകലാശാല വിധിയെഴുതിയത്. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയെങ്കിലും ഫലം കിട്ടാതായപ്പോൾ സപ്ലിമെന്ററി പരീക്ഷ എഴുതി മികച്ച മാർക്കു വാങ്ങി. പക്ഷേ അപ്പോഴും പുനർമൂല്യനിർണത്തിന്റെ ഫലം സർവകലാശാല മൂടിവച്ചു.
ഡാറ്റാ എൻട്രിയിൽ സംഭവിച്ച പിഴവാണെന്ന് ഒരു വർഷത്തിനുശേഷമാണ് സർവകലാശാല സമ്മതിച്ചത്. 70 ൽ 50 മാർക്കാണ് നിതിന് ലഭിച്ചത്. പക്ഷേ 50 ന് പകരം 5 എന്ന് രേഖപ്പെടുത്തി. ജീവനക്കാർക്ക് വെറും അഞ്ചു മിനിട്ട് കൊണ്ട് പിഴവ് തിരുത്താവുന്നതാണെങ്കിലും നിതിന്റെ ഒരു വർഷത്തെ പഠനമാണ് ഇല്ലാതാക്കിയത്. ജീവനക്കാർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വിദ്യാർഥി.