ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരുമില്ലാതെ മലപ്പുറം കോട്ടപ്പടി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയില്‍. അത്യാഹിത വിഭാഗത്തിനും പനി ക്ലിനിക്കിനും കൂടിയുള്ളത് ഒരു ഡോക്ടര്‍ മാത്രം. നഴ്സുമാര്‍ ചെയ്യേണ്ട ഡ്രസിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നത് കൂട്ടിരിപ്പുകാരാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ അത്യാഹിത വിഭാഗം അടച്ചിടേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
എൺപത്ിനാലുവയസുള്ള സുഭദ്രാമ്മ തലക്കേറ്റ പരുക്കുമായാണ് താലൂക്കാശുപത്രിയിൽ എത്തിയത്. അരമണിക്കൂറോളം ചോരയൊലിച്ചു കിടന്നു.അത്യാഹിത വിഭാഗത്തിൽ ആകെയുള്ള ഡോക്ടർ പനി ക്ലിനിക്കിലാണ്.ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർ ക്ലിനിക്ക് നിർത്തിയിട്ടാണ് സുഭദ്രാമ്മക്കരികിൽ എത്തിയത്.മുറിവെല്ലാം തുന്നിക്കെട്ടി.അവശേഷിക്കുന്ന മുറിവുകൾ വൃത്തിയാക്കാൻ നഴ്സുമാരില്ല.കൂട്ടിരിപ്പുകാരുടെ സഹായത്തോടെയാണ് ഇതു ചെയ്തത്
കഴിഞ്ഞ മൂന്ന് ദിവസമായി താലൂക്കാശുപത്രിയിലെത്തുന്ന രോഗികളുടെ അവസ്ഥ ഇതാണ്.അത്യാഹിതവിഭാഗത്തിലുള്ള നാലു ഡോക്ടർമാരിൽ ഒരാൾക്ക് പനിയും മറ്റൊരാൾ ഹജ് ഡ്യൂട്ടിയിലും ഒരാൾ പ്രസവാവധിയിലുമാണ്.
ഒാപറേഷൻ തിയേറ്ററുകളിൽ ആകെയുള്ളത് ഒരു നഴ്സാണ്.ദിനം പ്രതി പത്തോളം ശസ്ത്രക്രിയകൾ, ഉച്ചക്ക് ശേഷം അഞ്ഞൂറോളം രോഗികളാണ് എത്തുന്നത്.ഇവരെ പരിശോധിക്കാൻ നിലവിൽ ഒരു സംവിധാനം പോലും ആശുപത്രിയിലില്ല.