കിഡ്നി പേഷ്യന്റ്്സ് വെൽഫെയർ സൊസൈറ്റിയുടെ പേരിൽ മലപ്പുറം ജില്ല പഞ്ചായത്ത് ഭരണസമിതിയും മന്ത്രി കെ.ടി.ജലീലും തമ്മിൽ നേർക്കുനേർ പോരാട്ടം. ജില്ല പഞ്ചായത്തിന്റെ ഭാഗമായി അറിയപ്പെടുന്ന കിഡ്നി സൊസൈറ്റിയുടെ ഒാഡിറ്റിങ്ങിനെ ചൊല്ലിയാണ് തർക്കം മുറുകുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സംരംഭമായി അറിയപ്പെടുന്ന കിഡ്നി പേഷ്യന്റ്്സ് വെൽഫെയർ സൊസൈറ്റിക്കെതിരെ വന്ന ഒാഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ.ടി. ജലീൽ രംഗത്തു വന്നത്. ഒൗദ്യോഗികമായി ബന്ധമില്ലാത്ത സൊസൈറ്റിക്ക് ജില്ല പഞ്ചായത്ത് ഫണ്ട് കൈമാറുന്നതും മന്ത്രി എതിർത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനാക്കി ഒാഡിറ്റിങ്ങിന് വിധേയമാക്കിയാല്‍ മാത്രമേ പദ്ധതിക്ക് സർക്കാർ ഫണ്ട് അനുവദിക്കാവൂ എന്നാണ് മന്ത്രിയുടെ നിലപാട്.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലാണ് സൊസൈറ്റിയുടെ പ്രവർത്തനം. സൊസൈറ്റിക്ക് ഈ വർഷവും ജില്ല പഞ്ചായത്ത് 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി പിരിച്ചെടുക്കുന്ന തുകയടക്കം നാലു കോടിയിലേറെ രൂപ സൊസൈറ്റി വൃക്ക രോഗികളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നൂവെന്നാണ് കണക്ക്.
മൂവായിരത്തി അറുനൂറോളം വൃക്കരോഗികൾക്ക് സഹായകമാവുന്ന പദ്ധതിയാണ് തർക്കത്തിന്റെ പേരിൽ പ്രതിസന്ധിയിലാവുന്നത്.