ശക്തമായ കാറ്റടിച്ചാൽ പോലും തകർന്നു വീണേക്കാവുന്ന സ്ഥിതിയിലാണ് മലപ്പുറം മമ്പാട് വീട്ടിക്കുന്നിലെ ഏക അധ്യാപക വിദ്യാലയം. ആദിവാസി മേഖലയിലെ സ്കൂളിന് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം സർക്കാർ അവഗണിക്കുകയാണ്.
ആകാശത്ത് കാർമേഖം ഉരുണ്ടു കൂടിയാൽ പിന്നെ അധ്യാപിക മുനീറയുടെ ഉളളിൽ തീയാണ്. കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ എപ്പോള്‍ വേണമെങ്കിലും കൊച്ചു കുട്ടികളുടെ ദേഹത്ത് വീണേക്കാം. ശക്തമായ അടിത്തറയില്ലാതെ വൃത്താകൃതിയിൽ നിർമിച്ച കെട്ടിടത്തിന്റെ ബലക്കുറവ് നേരത്തെ ബോധ്യപ്പെട്ടിരുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസിലുളള 32 ആദിവാസി കുട്ടികളാണ് ഏകാധ്യാപക വിദ്യാലയത്തിലെ പഠിതാക്കൾ.
പ്രദേശത്തെ വീട്ടിക്കുന്ന്, മാടം ആദിവാസി കോളനികളിലെ വിദ്യാർഥികളുടെ ഏക ആശയമാണ് വിദ്യാലയം. കൊച്ചു കുട്ടികൾ പഠിക്കുന്ന വിദ്യാലയം പുതുക്കി പണിയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളിലില്ല.