തലശേരി മണ്ഡലത്തിലെ സ്കൂളുകളിൽ തൂക്കാൻ സ്ഥലം എംഎൽഎയുടെ ഫോട്ടയുള്ള കലണ്ടർ വിതരണംചെയ്ത സംഭവം വിവാദത്തിൽ. സർക്കാരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എ.എൻ.ഷംസീർ എംഎൽഎയുടെ ഫോട്ടയടങ്ങിയ കലണ്ടർ സ്കൂളുകളിലെത്തിച്ചത്. പ്രതിഷേധമായി കോൺഗ്രസിന്റെ േതൃത്വത്തിൽ എംഎൽഎയുടെ ഫോട്ടോയ്ക്ക് പകരം ഗാന്ധിജിയുടെ ചിത്രം പ്രിന്റ് ചെയ്ത് സ്കൂളുകളിൽ വിതരണം ചെയ്ത് തുടങ്ങി.
ഇത് തിരഞ്ഞെടുപ്പ് പോസ്റ്ററല്ല. ക്ലാസുമുറികളിൽ തൂക്കാൻ തലശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിലെത്തിയ കലണ്ടറാണ്. ചരിത്ര നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വിദ്യാലയത്തിൽ ചിരിക്കുന്ന സ്ഥലം എംഎൽഎയുടെ ഫോട്ടോയടങ്ങിയ ഈ കലണ്ടറും തൂക്കിയിടണമെന്നാണ് നിർദേശം. മിക്ക സ്കൂളുകളും നിർദേശം അനുസരിച്ച് കഴിഞ്ഞു. എല്ലാ കുട്ടികളും കാണുന്ന രീതിയിലാണ് ക്ലാസ് മുറിയിൽ കലണ്ടറിന്റെ സ്ഥാനം. എല്ലാവരും സ്കൂളിനൊപ്പമെന്ന ആഹ്വാനത്തോടെയാണ് ഇവ അച്ചടിച്ചിരിക്കുന്നത്. ഈ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു.
പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ ഭാഗമായ എംഎൽഎയുടെ കുട്ടി പഠിക്കുന്നതാകട്ടെ സ്വാശ്രയ സ്കൂളിലാണെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു. എംഎൽഎയുടെ ഫോട്ടോയ്ക്ക് പകരം ഗാന്ധിജിയുടെ ചിത്രമടങ്ങിയ കലണ്ടർ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലുമെത്തിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വിവാദത്തെക്കുറിച്ച് എംഎൽഎയോട് പ്രതികരണം ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.