ജാതിയുടെ പേരിലുളള അനീതികള്‍ൾക്കെതിരെ സമരമായി ഉയർന്ന പന്തിഭോജനത്തിന്റെ നൂറാംവാർഷികത്തിൽ പെരിന്തൽമണ്ണയിൽ വീണ്ടും സമൂഹസദ്യയൊരുക്കി. പന്തിഭോജന സമരം നടന്ന പാലോളളി ഇല്ലവളപ്പിലായിരുന്നു ചരിത്രസ്മരണകൾ പുതുക്കിയത്.
എരവിമംഗലം പാലോളളി ഇല്ലവളപ്പിൽ പന്തിഭോജനത്തിന് എത്തിയവരുടെ മനസ് സഞ്ചരിച്ചത് പതിറ്റാണ്ടുകൾക്ക് പിന്നിലേക്കാണ്. ചരിത്രപ്രധാന്യം അറിഞ്ഞ് ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ സദ്യക്ക് നേരത്തെ ഇടംപിടിച്ചു. ബ്രാഹ്മണർക്കൊപ്പം വൈശ്യർക്കും ശൂദ്രർക്കുമെല്ലാം ഇല്ലത്ത് സദ്യയൊരുക്കിയതോടെയാണ് 1932ലെ പന്തിഭോജനം സമരമായി വളരുന്നത്.
എ.കെ.ജിക്കും കേളപ്പജിക്കും ഒപ്പം പാലൊളളി വാസുദേവൻ നമ്പൂതിരി ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയതോടെയാണ് ജാതിവെറിക്കെതിരെ പോരാടാൻ തയാറാവുന്നത്. ഗുരുവായൂർ ക്ഷേത്രം എല്ലാവർക്കുമായി തുറന്നു കൊടുക്കും മുൻപേ സ്വന്തം ഉടമസ്തതയിലുളള ചക്കുവറ ക്ഷേത്രം ദലിതർക്ക് തുറന്നു കൊടുക്കാൻ ധൈര്യം കാട്ടിയെന്ന ചരിത്രവും പാലോളളി ഇല്ലത്തിനുണ്ട്.