ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും കാസർകോട് മുള്ളേരിയ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചില്ല. വൈദ്യുതി ലഭിക്കാത്തതാണ് പുതിയ കെട്ടിടത്തിലേയ്ക്ക് ആരോഗ്യകേന്ദ്രം മാറ്റാൻ തടസമാകുന്നത്.
അഞ്ചു വർഷം മുമ്പാണ് മുള്ളേരിയ പ്രഥമിക ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. നബാർഡിന്റെ എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി അറുപത്തിയഞ്ചു ലക്ഷം രൂപ മുതൽ മുടക്കിലായിരുന്നു നിർമ്മാണം. രണ്ടായിരത്തി പതിമൂന്ന് അവസാനത്തോടെ പണി പൂർത്തികരിച്ചു. പക്ഷേ വൈദ്യുതികരണ ജോലികൾ നീണ്ടുപോയി. ഒടുവിൽ കഴിഞ്ഞ മേയ്മാസത്തിൽ വൈദ്യുതികരണം പൂർത്തിയാക്കി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. അന്ന് പൂട്ടിയ കെട്ടിടം ഇപ്പോൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. വൈദ്യുതി ലഭിക്കാൻ പഞ്ചായത്ത് കെ.എസ്.ഇ.ബിയിൽ അടക്കേണ്ട തുക നൽകാത്തതാണ് ഈ ദുർഗതിക്ക് കാരണം.
സമീപത്തെ ചെറിയ കെട്ടിടത്തിലാണ് നിലവിൽ ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ആർദ്രം പദ്ധതിയിലേയ്ക്ക് മുള്ളേരിയ പി.എച്ച്.സിയെ തിരഞ്ഞെടുത്തെങ്കിലും പുതിയ കെട്ടിയത്തിലേയ്ക്ക് മാറാതെ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ല. ഉടൻ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ആർദ്രം പദ്ധതി ഈ ആരോഗ്യകേന്ദ്രത്തിന് നഷ്ടമാകുമെന്നാണ് സൂചന.