കരിപ്പൂർ വിമാനത്താവള വികസനത്തിന് 485 ഏക്കർ ഭൂമി വേണമെന്ന പിടിവാശി വിമാനത്താവള അതോറിറ്റി ഉപേക്ഷിച്ചു. 168 ഏക്കർ ഭൂമി ലഭിച്ചാൽ റൺവേ വികസനം പൂര്‍ത്തിയാക്കാമെന്നാണ് പുതിയ നിലപാട്.
കരിപ്പൂരിന്റെ റൺവേ വികസിപ്പിക്കാൻ 168. 3 ഏക്കർ ഭൂമി മതിയെന്ന റിപ്പോർട്ട് വിമാനത്താവള അതോറിറ്റി സംസ്ഥാന സർക്കാരിന് കൈമാറിക്കഴിഞ്ഞു. വലിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന വിധത്തിൽ റൺവേയുടെ നീളവും വീതിയും വർധിപ്പിപ്പിക്കാൻ എത്ര ഭൂമി വേണമെന്ന സംസ്ഥാന സർക്കാരിന്റെ ചോദ്യത്തിന് മറുപടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. റൺവേ നവീകരണത്തിന് മാത്രം 248 ഏക്കർ ഭൂമി വേണമെന്നായിരുന്നു ആദ്യനിലപാട്. വിമാനത്താവള അതോറിറ്റിയുടെ പുതിയ റിപ്പോർട്ട് ഭൂമി വിട്ടു നൽകേണ്ട നാട്ടുകാർക്കും ആശ്വാസകരമാണ്.
റൺവേ വികസനത്തിന് ആവശ്യമായ 168 ഏക്കർ ഭൂമി നെടിയിരുപ്പ് വില്ലേജിൽ നിന്ന് ഏറ്റെടുക്കാമെന്നാണ് പ്രതീക്ഷ. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വിമാനത്താവള നവീകരണത്തിന് ഒരു സെന്റ് ഭൂമി പോലും ഏറ്റെടുക്കാനായിട്ടില്ല. റൺവേ നവീകരണം നീണ്ടു പോയതോടെ കരിപ്പൂരിൽ നിന്നുളള വലിയ വിമാനങ്ങളുടെ സർവീസ് മുടങ്ങിയിരിക്കുകയാണ്. കരിപ്പൂർ വഴിയുളള ഹജ് യാത്ര പുനരാരംഭിക്കാനും നവീകരണം പൂർത്തിയാക്കേണ്ടതുണ്ട്.