പ്ളാച്ചിമടയിലെ ജനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും വരെ സമരം തുടരുമെന്ന് കോളവിരുദ്ധ സമിതി. കോക്ക കോള കമ്പനി അടച്ചുപൂട്ടിയെങ്കിലും നഷ്ടപരിഹാരം ഇൗടാക്കാൻ സർക്കാർ ഇടപെടണം. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ആവശ്യങ്ങളിൽ പരിഹാരമായിട്ടില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി. പ്ളാച്ചിമടയിൽ കോക്ക കോള കമ്പനി ഇനി തുറന്നു പ്രവർത്തിക്കില്ലെങ്കിലും കമ്പനിക്കെതിരെ നിയമനടപടികളും സമരവും തുടരാനാണ് സമരക്കാരുടെ തീരുമാനം. പ്രധാനമായും പ്ളാച്ചിമടയിൽ ഉണ്ടായ ജലപരിസ്ഥിതി നഷ്ടങ്ങൾക്ക് കോക്ക കോള കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കണം.
അഞ്ച് ആവശ്യങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. കോള കമ്പനിയുടെ ആസ്തികൾ സർക്കാർ കണ്ടുകെട്ടുക., പട്ടികജാതിപട്ടികവർഗ കമ്മിഷന്റെ നിർദേശപ്രകാരം മീനാക്ഷിപുരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കമ്പനി മേധാവികളെ അറസ്റ്റു ചെയ്യുക , പ്ലാച്ചിമടക്കാർക്ക് സർക്കാർ ഇടക്കാല സാമ്പത്തിക സഹായം നൽകുക , നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപീകരിക്കുക എന്നിവയാണ് ആവശ്യങ്ങൾ. കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്ളാച്ചിമട വിഷയം ചർച്ച ചെയ്തിരുന്നു. എന്നാൽ പുതിയ നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ രൂപീകരിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.