കൊതുകുവളർത്തൽ കേന്ദ്രമായി കണ്ണൂർ കോർപറേഷന്റെ മുറ്റം. മാലിന്യങ്ങളും പ്ലാസ്റ്റിക്കും പഴയവാഹനങ്ങളും ഓഫിസ് മുറ്റത്ത് കൂട്ടിയിട്ടതാണ് കൊതുക് വളരാൻ ഇടയാക്കുന്നത്. പകർച്ചപ്പനി തടയാൻ ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് മൂക്കിനുതാഴെ കൊതുക് വളരുന്നത്. നാടുനീളെ ഓടിനടന്ന് ശുചീകരണം വിലയിരുത്തുന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ഓഫിസിന്റെ മുറ്റംകൂടി ഒന്ന് കാണണം. അല്ലെങ്കിൽ പകർച്ചവ്യാധി പടരുന്നത് ഇവിടുന്നായിരിക്കും.
കൊതുകും കൂത്താടികളും കോർപറേഷൻ മുറ്റത്ത് സുഖമായി വളരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച് കൊണ്ടുവന്ന കുപ്പികളിലും കോർപറേഷന്റെ ബക്കറ്റുകളിലും കൊതുക് യഥേഷ്ടം മുട്ടയിട്ട് പെരുകുകയാണ്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും കൊതുകിന്റ കേന്ദ്രമായി. വെളളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളെല്ലാം കൊതുകിന്റെ താവളമാണ്.
കോർപറേഷൻ ഓഫിസിലേക്ക് വെള്ളമെടുക്ക കിണറാണിത്. ഇതിനുചുറ്റുമാണ് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്. അനധികൃതമായി സ്ഥാപിച്ചതിന് ടൗണിൽനിന്ന് പിടിച്ചെടുത്ത ഫ്ളെക്സ് ബോർഡുകൾ കൂട്ടിയിട്ടിരിക്കുന്നു. മറ്റൊരുവശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിലാക്കി അടുക്കി വച്ചിരിക്കുന്നു. അവധിദിനങ്ങളിൽ മാലിന്യംനിറച്ച ലോറികൾ പാർക്ക് ചെയ്യുന്നതും കോർപറേഷന്റെ മുറ്റത്താണ്. മാലിന്യം ചീഞ്ഞ മണം പരിസരത്തെങ്ങുമുണ്ടാകും. മുറ്റത്തെ മാലിന്യം നീക്കാതെ മഴക്കാലരോഗങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ നാട് ശുചീകരിക്കാനിറങ്ങിയ അധികൃതർക്കെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു.