കരഭൂമിയില്ലാത്തതിനാൽ നിലംനികത്തി വീടു നിർമാണത്തിന് അനുമതി ചോദിച്ച നിർധനയായ കുടുംബത്തോട് ഉദ്യോഗസ്ഥരുടെ അനീതി. പാലക്കാട് വെളളിനേഴിയിലാണ് റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ വീഴ്ച. കരഭൂമിയുണ്ടെന്ന തെറ്റായ റിപ്പോർട്ടാണ് അനുമതി നിഷേധിക്കാൻ കാരണം.
വെള്ളിനേഴി കോതാവിൽ വീട്ടിൽ നിർമ്മലയും നാലു മക്കളും വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായി കരഭൂമിയില്ലാത്തതിനാൽ പാടശേഖരത്തിലെ കൃഷിയോഗ്യമല്ലാത്ത അഞ്ചുസെന്റ്സ്ഥലത്ത് വീടു നിർമിക്കാനായി നാലുവർഷമായി സർക്കാർ ഒാഫീസുകൾ കയറിയിറങ്ങുന്നു. നിർമലയ്ക്ക് കരഭൂമിയുണ്ടെന്ന് വില്ലേജ് ഉദ്യോഗസ്ഥർ തെറ്റായി റിപ്പോർട്ടെഴുതിയതാണ് വിലങ്ങുതടി. എന്നാൽ ഇതേ ഉദ്യോഗസ്ഥർ സാക്ഷ്യപത്രം നൽകിയപ്പോൾ കരഭൂമിയില്ലെന്നായി. എന്നിട്ടും വീടുനിർമാണത്തിന് അനുമതി നൽകിയില്ല
തെറ്റായി റിപ്പോർട്ടെഴുതിയവരും കെഎൽയു അനുമതി നൽകേണ്ട കൃഷി, വില്ലേജ് , പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലംമാറിപ്പോയി. ഇപ്പോഴുളളവരാകട്ടേ നിർമലയുടെ അപേക്ഷ ഇന്നേവരെ പരിശോധിച്ചിട്ടുമില്ല.