വടകര വള്ളിയാട് എൽ.പി സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നത് പരിഭ്രാന്തിക്കിടയാക്കി. അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു.
ഭക്ഷണം തയാറാക്കുന്നതിനിടെയായിരുന്നു ഇന്ധനച്ചോർച്ച. അടൂപ്പിൽ നിന്ന് ശക്തിയായി തീപടരുന്നത് കണ്ട് പാചകത്തിലേർപ്പെട്ടിരുന്ന സ്ത്രീ ബഹളം വച്ചു. അധ്യാപകരും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. പാചകപ്പുരയോട് ചേർന്നുള്ള കെട്ടിടത്തിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി. മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് ഗ്യാസ് ഉപയോഗിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
കൃത്യമായ മാർഗനിർദേശമില്ലാത്തതിനാൽ വാണിജ്യാവശ്യത്തിനുള്ള അടുപ്പും ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുമാണ് സ്കൂളുകളിൽ ഉപയോഗിക്കുന്നത്. ഇത് കൂടുതൽ സമ്മര്‍ദ്ധം പൈപ്പിലുണ്ടാക്കുകയും അപകടസാധ്യത കൂട്ടുകയും ചെയ്യും. ഗ്യാസ് ഉപയോഗിക്കാൻ അനുമതി നൽകിയ വിദ്യാഭ്യാസ വകുപ്പ് സുരക്ഷയുടെ കാര്യത്തിലും ശ്രദ്ധിക്കണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.