മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് അടുത്തമാസം എട്ടിന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ അധ്യക്ഷതയിൽ കണ്ണൂരിൽചേർന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ പത്താംതീയതി നടക്കും. 1990ൽ നഗരസഭയായി ഉയർത്തിയ മട്ടന്നൂരിനെ പഞ്ചായത്തായി തരംതാഴ്ത്തുകയും വീണ്ടും നഗരസഭ ആക്കുകയും ചെയ്തതോടെയാണ് തിരഞ്ഞെടുപ്പ് ക്രമം തെറ്റിയത്.
വെള്ളിയാഴ്ചമുതല്‍ നാമനിർദേശപത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി ഈമാസം ഇരുപത്തിയൊന്നാണ്.ഇരുപത്തിനാല്്വരെ പത്രിക പിൻവലിക്കുകയും ചെയ്യാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റചട്ടം നിലവിൽവന്നു. മൂപ്പത്തിയഞ്ചു വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിമുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. എല്ലാ ബൂത്തിലും വെബ് കാസ‌്റ്റിങ് ഏർപ്പെടുത്തും. പത്താംതീയതി രാവിലെ പത്ത്മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.
പതിനെട്ട് വനിതാസംവരണവാർഡുകളും ഒരു പട്ടികജാതി സംഭരണവാർഡുമാണുള്ളത്. ചെയർമാൻസ്ഥാനം വനിതയ്ക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുപത് സീറ്റിൽ എൽഡിഎഫും പതിനാല് സീറ്റിൽ യുഡിഎഫുമാണ് വിജയിച്ചത്.