സൗദിയിലെ ദമാമിൽ മരിച്ച വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നാൽപത്തിയെട്ടു മണിക്കൂർ മുമ്പ് രേഖകൾ ഹാജരാക്കണമെന്ന നിബന്ധന ഏറെ ബുദ്ധിമുട്ടിച്ചെന്ന് സഹോദരൻ ഡി.മോഹനൻ മനോരമന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ മാസം 12 നാണ് പ്രകാശ് ദാമോദരൻ മരിച്ചത്.തുടർന്ന് വീസയുമായി ബന്ധപ്പെട്ട പ്രശ്നവും പെരുന്നാൾ അവധിയും ഒക്കെയായി മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകി.ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വിമാനത്താവളത്തിലെത്തിയപ്പോഴാണ് പുതിയ പ്രശ്നം.മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പ് രേഖകൾ എത്തിക്കണം.എംബാം സർട്ടിക്കറ്റ് നാൽപത്തിയെട്ടു മണിക്കൂർ മുന്പ് ലഭിക്കുക എന്നത് അപ്രായോഗികം.
പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം നിബന്ധനകൾ ഒഴിവാക്കണമെന്ന് പ്രകാശ് ദാമോദരന്റെ സഹോദരൻ ആവശ്യപ്പെട്ടു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ നിബന്ധനകൾ മൂലം കാലതാമസം നേരിടേണ്ടിവന്ന വിവരം പ്രകാശ് ദാമോദരന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ ഡപ്യൂട്ടി ഡയറക്ടറുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയെതുടർന്നാണ് മൃതദേഹം നാട്ടിലെത്തിച്ചത്