നിർമാണം തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും പൂർത്തിയാകാതെ കണ്ണൂരിലെ പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്. ലോകബാങ്കിന്റെ സഹായത്താലാണ് ഇരുപത് കിലോമീറ്റർ ദൂരം റോഡ് നിർമിക്കുന്നത്. നവീകരണ പ്രവർത്തികൾ വൈകുന്നതിൽ ലോകബാങ്ക് പ്രതിനിധികൾ അധൃപ്തി രേഖപ്പെടുത്തിയിരുന്നു.
2013ലാണ് പിലാത്തറയിൽനിന്ന് റോഡ് നിർമാണം ആരംഭിച്ചത്. കരാറുകാരന് തോന്നുമ്പോൾനടന്ന ജോലികൾക്കൊടുവിൽ കഴിഞ്ഞദിവസം റോഡ് നവീകരണം ലക്ഷ്യസ്ഥാനമായ പാപ്പിനിശ്ശേരിയിലെത്തി. നാലുതവണ സമയപരിധി നീട്ടിനൽകിയിരുന്നു. ഇടവളകളിൽനടക്കുന്ന നിർമാണജോലികൾകാരണം നാട്ടുകാരും ബുദ്ധിമുട്ടിലായി. താവം മേൽപ്പാലത്തിന്റെ ജോലികളും ഇഴഞ്ഞുനീങ്ങുന്നു. നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ വാഹനങ്ങൾ അമിതവേഗത്തിൽ ഓടുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.
പദ്ധതി പൂർത്തിയാകാൻ ഇനി എത്രക്കാലം കാത്തിരിക്കണമെന്ന ആശങ്കയിലാണ് നാട്ടുകാർ. 118കോടി രൂപയാണ് ആകെ നിർമാണചെലവ‌്. ഗുരുതര വീഴ്ചയാണ് കരാറുകാരൻ വരുത്തിയിരിക്കുന്നതെന്ന് അഞ്ചുമാസംമുൻപ് സന്ദർശനത്തിനെത്തിയ ലോകബാങ്ക് സംഘം വിലയിരുത്തിയിരുന്നു.