ഭൂനികുതി അടയ്ക്കാൻ കഴിയാതെ എൺപതു വയസുകാരൻ റവന്യൂ ഓഫിസുകൾ കയറിയിറങ്ങി മടുത്തു. വടകര മണിയൂർ സ്വദേശി കുഞ്ഞിരാമനാണ് കഴിഞ്ഞ ഇരുപതു വർഷമായി നികുതി അടയ്ക്കാൻ കഴിയാതെ വലയുന്നത്.
വടകര മണിയൂർ സ്വദേശി കുഞ്ഞിരാമന് പാരമ്പര്യമായി കിട്ടിയതാണ് പന്ത്രണ്ടേക്കർ ഭൂമി. ഇതിൽ കുറച്ചുഭാഗം വിറ്റു. ഈ ഭൂമിയുടെ നികുതി പതിവായി അടച്ചുവന്നിരുന്നു. ഇതിനിടെ, ഭൂമിയിൽ അവകാശം ഉന്നയിച്ച് ചിലർ കോടതിയെ സമീപിച്ചു. പക്ഷേ, കോടതിവിധി കുഞ്ഞിരാമന് അനുകൂലമായിരുന്നു. എന്നിട്ടും, വില്ലേജ് ഓഫിസിൽ നികുതി അടയ്ക്കാൻ സമ്മതിച്ചില്ല. എതിർകക്ഷികളുടെ സ്വാധീനത്തിന് വഴങ്ങി ഉദ്യോഗസ്ഥർ നികുതി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ചെമ്പനോടയിൽ കർഷകൻ സ്വീകരിച്ച രീതിയാണ് മുമ്പിലുള്ള ഏകവഴി.
ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. നികുതി അടയ്ക്കാൻ കഴിയാത്തതിനാൽ മകളുടെ വീടുപണിയും മുടങ്ങി. റവന്യൂ ഉദ്യോഗസ്ഥർ കനിഞ്ഞാൽ മാത്രമേ ഈ പരാതി പരിഹരിക്കാൻ കഴിയൂ.