തടാകത്തിലേക്കിറങ്ങിയ നായയെ തിരിച്ചുകയറ്റാൻ ഇറങ്ങുന്നതിനുമുൻപ് ‘ചീങ്കണ്ണിയുണ്ട്, സൂക്ഷിക്കുക’ എന്ന വനംവകുപ്പിന്റെ മുന്നറിയിപ്പു ബോർഡ് ശ്രദ്ധിച്ചിരുന്നെങ്കിൽ ആ ചെറുപ്പക്കാരന് തന്റെ ഇടംകൈ നഷ്ടപ്പെടില്ലായിരുന്നു. രാമനഗര ജില്ലയിലെ നിയന്ത്രിത വനമേഖലയായ തട്ടേക്കെരെയിൽ, തടാകത്തിലിറങ്ങിയബെംഗളൂരുവിലെ ഇന്ദിരാനഗർ ടർട്ടിൽ ടെക്നോളജീസ് സിഇഒയും നാഗ്പുർ സ്വദേശിയുമായ മുദിത്ത് ദന്തവതെയുടെ (27) കയ്യാണ് ചീങ്കണ്ണി കടിച്ചെടുത്തത്. വാരാന്ത്യത്തിൽ ചെറുവിനോദയാത്ര പോകാനാകുന്ന പ്രകൃതിരമണീയമായ പക്ഷിസങ്കേതമാണ് തട്ടേക്കെരെ. സൂര്യോദയത്തിനൊപ്പം തട്ടേക്കെരെയിലെ തടാകത്തിലെത്തിയാൽ ദേശാടനപ്പക്ഷികൾക്കൊപ്പം പ്രഭാതം ആഘോഷിക്കാം. എന്നാൽ, ഇത്തരം ചെറുവിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒട്ടേറെ അപകടങ്ങളും പതിയിരിക്കുന്നുവെന്ന ഏറ്റവും ഒടുവിലത്തെ ഓർമപ്പെടുത്തലാണ് ഈ സംഭവം.
കനക്പുര വനം റേഞ്ചിലെ കാരാടിക്കൽ- മഹാദേശ്വര ആനത്താരയ്ക്ക് ഒത്ത നടുവിലാണ് രാമനഗര ജില്ലയിലെ തട്ടേക്കെരെ തടാകം. ബന്നാർഘട്ട റോഡ് വഴിയും കനക്പുര റോഡ് വഴിയും ഇവിടെയെത്താം. കാട്ടാനകളുടെ ശല്യമുള്ള പ്രദേശമാണിത്. പലപ്പോഴും ഈ മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെ പ്രദേശത്ത് ട്രക്കിങ്ങിന് എത്തുന്നവർ വെട്ടിലാകാറുണ്ട്. ചീങ്കണ്ണികളുള്ള തട്ടേക്കെരെ തടാകത്തിൽ സഞ്ചാരികൾ ഇറങ്ങുന്നതു തടയാൻ ഇവിടെ വൈദ്യുതി വേലിയും ചെക്പോസ്റ്റും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
സൂക്ഷിച്ചാൽ, ദുഃഖിക്കേണ്ട
രാജ്യത്തെ മറ്റു മെട്രോ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, വമ്പൻ സ്മാരകങ്ങളോ, ചരിത്രത്തിലിടംപിടിച്ച വാസ്തുശിൽപ അദ്ഭുതങ്ങളോ ഒന്നുമില്ല ബെംഗളൂരുവിൽ. ഇവിടെയുള്ളത് പച്ചപ്പ് തളംകെട്ടിക്കിടക്കുന്ന നിരത്തുകളും പൂന്തോട്ടങ്ങളുമൊക്കെയാണ്. അതുകൊണ്ടാകണം വാരാന്ത്യത്തിൽ, രണ്ടു ദിനം അവധി ലഭിച്ചാൽ ഇവിടത്തെ ഐടി യുവത്വം ഉൾപ്പെടെയുള്ളവർ ബെംഗളൂരുവിനു ചുറ്റുമായി പടർന്നുകിടക്കുന്ന വനമേഖലകളിലേക്ക് ചെറുവിനോദയാത്രകൾ പോകുന്നത്.
എന്നാൽ, സൂക്ഷിച്ചില്ലെങ്കിൽ ഈ യാത്രകൾ നമ്മുടെ ജീവിതം തന്നെ വഴിമുട്ടിച്ചേക്കാം. വർഷകാലം സജീവമായതോടെ മഹാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും സമീപ ജില്ലകളിലുമായുള്ള വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാനും ട്രക്കിങ്ങിനുമായി ഒട്ടേറെ സംഘങ്ങളാണ് ഈ സാഹസിക കേന്ദ്രങ്ങളിൽ എത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെയാണ് പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ചീങ്കണ്ണി സംഭവം മാത്രമല്ല, മറ്റു വന്യമൃഗങ്ങളുടെ ആക്രമണത്തിൽപ്പെട്ടും കുട്ടവഞ്ചി മറിഞ്ഞ് ജലാശയങ്ങളിൽ അകപ്പെട്ടും ഒട്ടേറെപ്പേരുടെ ജീവനാണ് ഇക്കഴിഞ്ഞ വർഷങ്ങളിലായി പൊലിഞ്ഞത്.
രാമനഗര ജില്ലയിലെ തന്നെ മാഗഡി താലൂക്കിലെ സാവൻദുർഗയിൽ ട്രക്കിങ്ങിന് പോയ 11 അംഗ ടെക്കികളുടെ സംഘം രാത്രി വനത്തിനുള്ളിൽ കുടുങ്ങിയത് കഴിഞ്ഞ ജനുവരിയിലാണ്. മഴയും പ്രതികൂല കാലാവസ്ഥയും കാരണം വഴിതെറ്റിയ സംഘത്തെ 12 മണിക്കൂറിനു ശേഷമാണ് ഫയർഫോഴ്സും വനംവകുപ്പും ചേർന്നു രക്ഷിച്ചത്. അനുമതി തേടാതെയാണ് ഇവർ ട്രക്കിങ്ങിനെത്തിയതെന്ന് വനംവകുപ്പ് പിന്നീട് വിശദീകരിച്ചിരുന്നു.
വേണ്ടത്ര പരിശീലനമോ, സുരക്ഷാ സന്നാഹമോ ഇല്ലാതെയാണ് യുവാക്കളുടെ സംഘങ്ങൾ ട്രക്കിങ്ങിനും നിയന്ത്രിത വനമേഖലയിലും എത്തുന്നത്. ഇതിനായുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് വനമേഖല ആരംഭിക്കുന്ന പ്രദേശങ്ങളിൽ വനംവകുപ്പിന്റെ വിശദമായ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലേക്ക് ഒന്നു കണ്ണോടിച്ചാൽ, അപകടങ്ങൾ ഒഴിവാക്കാം.
മനംമയക്കും മേക്കേദാട്ടു
കർണാടകയുടെ ജീവനാഡിയായി കാവേരി നദിയും അർക്കാവതിയും സംഗമിച്ച് 10 മീറ്റർ വീതിയുള്ള പാറയിടുക്കിലൂടെ കുതിച്ചുപായുന്നതിന്റെ മാസ്മരിക കാഴ്ചയാണ് മേക്കേദാട്ടു. സംഗമ എന്ന സ്ഥാനത്ത് ഇവ സമ്മേളിച്ചശേഷം മൂന്നര കിലോമീറ്ററോളം താഴേക്ക് കുത്തിയൊഴുകുന്നതിന്റെ ഹുങ്കാരം നമ്മെ ഭയപ്പെടുത്താൻ പോന്നതാണ്. ബെംഗളൂരുവിൽ നിന്ന് കനക്പുര വഴി 190 കിലോമീറ്റർ സഞ്ചരിച്ചാൽ സംഗമയിലെത്താം. കനക്പുര റോഡിൽ മലവള്ളിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞാണ് സംഗമയിലേക്ക് പോകേണ്ടത്.
സംഗമ വരെയെ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യാൻ കഴിയൂ. പിന്നെ 150 മീറ്റർ വീതിയുള്ള നദി കടന്നുവേണം മേക്കേദാട്ടുവിലേക്കു പോകാൻ. മഴക്കാലത്ത് കുട്ടവഞ്ചിയിലാണ് മറുകര കടത്തുന്നത്. വെള്ളം കുറഞ്ഞാൽ കുട്ടവഞ്ചി കരയ്ക്കു കയറ്റിവയ്ക്കും. പിന്നെ നടന്നുവേണം നദി കടക്കാൻ. ഇവിടെയും വിനോദസഞ്ചാര വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്– ‘ചീങ്കണ്ണിയുണ്ട്, സൂക്ഷിക്കുക’. നദിയിലൂടെ ഇറങ്ങിനടക്കാൻ നിർദേശിക്കുന്ന വനം, വിനോദസഞ്ചാര വകുപ്പ് അധികൃതർ ഇനിയും വ്യക്തമായി ഉത്തരം നൽകിയിട്ടില്ലാത്ത ഒരു ചോദ്യമുണ്ട്. ചീങ്കണ്ണിയുണ്ടെങ്കിൽ, പിന്നെന്തിനാണ് നദി ‘നടന്നു’ മുറിച്ചുകടക്കാൻ ആവശ്യപ്പെടുന്നത്?
നദി കടന്നാൽ പിന്നെ അഞ്ചര കിലോമീറ്ററോളം വനംവകുപ്പിന്റെ ബസിൽ സഞ്ചരിച്ചാണ് മേക്കേദാട്ടുവിലെത്തുന്നത്. കാവേരി കുത്തിയൊഴുകുന്ന കാഴ്ച കാണാൻ പിന്നീട് വളരെ ഉയരത്തിലുള്ള പാറക്കെട്ടിലേക്ക് വലിഞ്ഞുകയറേണ്ടതുണ്ട്. ഇതിലേക്ക് വ്യക്തമായ പടിസൗകര്യമോ, കയറോ ഒന്നും ലഭ്യമാക്കിയിട്ടില്ല. ചെങ്കുത്തായ വഴുവഴുക്കൻ പാറയിൽ കയറുന്നവർ കാവേരിയിലേക്കു വീണുപോകാതിരിക്കാൻ സുരക്ഷിത വേലിയുമില്ല. ഈ ദുർഘടങ്ങളൊക്കെ മറികടന്നുവേണം കാവേരിയെ കണ്ണിൽ ആവാഹിക്കാൻ. നിത്യേന ആയിരക്കണക്കിനു പേരാണ് ഇവിടം സന്ദർശിക്കുന്നത്.
ഇവിടെ കാവേരിയിൽ ഇറങ്ങരുതെന്ന് പാറയിൽ കൊത്തിവച്ചിരിക്കുന്ന ചെറുബോർഡിനെ അവഗണിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആഴമില്ലെന്നു കരുതി ഇവിടെ ഇറങ്ങാൻ ശ്രമിക്കുന്നതോടെ നാലടി താഴ്ചയിലുള്ള കയത്തിലേക്ക് വീണാണ് അപകടങ്ങൾ സംഭവിക്കുന്നത്. വൈകിട്ട് അഞ്ചര വരെയേ മേക്കേദാട്ടുവിൽ നിന്നു തിരിച്ചു സംഗമയിലെത്താൻ ബസുള്ളൂ. ട്രക്കിങ്ങും മറ്റും ലക്ഷ്യമിട്ട് ഇവിടെയെത്തുന്നവർ ഘോരവനത്തിൽ കൂടാരമടിച്ച് തങ്ങുകയാണ് പതിവ്. ഇതും വലിയ അപകടം വരുത്തിവയ്ക്കും.